പാതിവഴിയില്‍ നിലച്ച ‘കറുത്ത കുപ്പായം’ ഇടാന്‍ ഒരുങ്ങി ബിനീഷ് കോടിയേരി; ഇനി വക്കീല്‍ വേഷത്തില്‍, പുതിയ സംരംഭത്തില്‍ കൂട്ടായി ഷോണ്‍ ജോര്‍ജും നിനു മോഹന്‍ദാസും

Bineesh Kodiyeri | Bignewslive

പാതിവഴിയില്‍ നിലച്ചു പോയ അഭിഭാഷക രംഗത്തേയ്ക്ക് വീണ്ടും ഇറങ്ങി ബിനീഷ് കോടിയേരി. വക്കീല്‍ ആകാനുള്ള തയാറെടുപ്പുകള്‍ നടന്നുകൊണ്ടിരുന്ന വേളയിലായിരുന്നു കള്ളപ്പണക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കഴിഞ്ഞതും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ബിനീഷ്. നീണ്ട ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ശേഷമാണ് അഭിഭാഷകവൃത്തിയുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്.

സഹപാഠികളായിരുന്ന പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്‍.മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവരോടൊപ്പമാണ് ബിനീഷ് തന്റെ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. എറണാകുളം ഹൈക്കോടതിയോടു ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സില്‍ 651ാം നമ്പര്‍ മുറിയില്‍ ഞായറാഴ്ച മുതല്‍ ഇവരുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കും.

പുതിയ ഓഫിസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.സി.ജോര്‍ജും മോഹന്‍ദാസും പങ്കെടുക്കും. അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ എത്തില്ലെന്നാണ് വിവരം. മൂന്ന് പേരും 2006ല്‍ എന്റോള്‍ ചെയ്തവരാണ്. ഷോണ്‍ ജോര്‍ജ് രണ്ടു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. തങ്ങളെ അഭിഭാഷകരായി കാണാനാണ് വീട്ടുകാരും ആഗ്രഹിക്കുന്നത് എന്ന് ഷോണ്‍ പറഞ്ഞു. തങ്ങലുടെ രാഷ്ട്രീയ നിലപാടുകളില്‍ എതിര്‍പ്പുകള്‍ പുതിയ സംരംഭത്തെ ബാധിക്കുകയില്ലെന്ന് ഇവര്‍ പറയുന്നു.

Exit mobile version