ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി

തിരുവനന്തപുരം: ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃ സ്ഥാനത്തേക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷിനെ തെരഞ്ഞൈടുത്തത്. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിര്‍ത്ത് ആരും പാനല്‍ പത്രിക നല്‍കിയിരുന്നില്ല. ഇതോടെയാണ് ബിനീഷിന്റെ വരവ് എളുപ്പമാക്കിയത്. ജയേഷ് ജോര്‍ജ് കെസിഎയിലേക്ക് തിരിച്ചെത്തി. പ്രസിഡന്റായാണ് ജയേഷ് ജോര്‍ജിന്റെ മടങ്ങി വരവ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍; ജയേഷ് ജോര്‍ജ് (കെ.സി.എ. പ്രസിഡന്റ്). വിനോദ് എസ് കുമാര്‍ (സെക്രട്ടറി), പി ചന്ദ്രശേഖന്‍ (വൈസ് പ്രസിഡന്റ്), കെ.എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍), ബിനീഷ് കോടിയേരി (ജോയിന്റ് സെക്രട്ടറി), സതീശന്‍ (കൗണ്‍സിലര്‍).കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും വിജയം ഒപ്പം നിന്നു. നിലവിലെ സെക്രട്ടറി വിപി അനസ് സെക്രട്ടറിയായി തുടരും. ഫിജാസ് അഹമ്മദ് ആണ് പ്രസിഡന്റ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷ് കോടിയേരിയെ തെരഞ്ഞെടുത്തു.

ബൈലോ പ്രകാരമല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാണിച്ച് എന്‍സി ദേവാനന്ദ്, സിഓടി ഷബീര്‍ എന്നിവര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കട്ടെ, എന്നാല്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കാതെ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കരുതെന്നാണ് ഹൈക്കോടതി ഇടക്കാല വിധി. ബിനീഷിന്റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദ്, സെക്രട്ടറി വിപി അനസ്, ഖജാന്‍ജി കെ നവാസ് എന്നിവര്‍ക്ക് യഥാക്രം 35,33,34 വോട്ടുകള്‍ ലഭിച്ചു.

എതിര്‍പാനലില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച വിബി ഇസ്ഹാക്കിന് 13, സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച തലശേരി നഗരസഭാ കൗണ്‍സിലര്‍ സിഓടി ഷബീറിന് 15 വോട്ട് എന്നിങ്ങനെ ലഭിച്ചു. സംസ്ഥാന കൗണ്‍സിലിലേക്ക് നിലവിലുള്ള അംഗങ്ങളായ ബിനീഷ് കോടിയേരിയും കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് 38,32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

Exit mobile version