22 മണിക്കൂര്‍ നീണ്ട ജോലി; സ്‌റ്റേഷനു പുറത്തേയ്ക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണ എഎസ്‌ഐ മരിച്ചു! അവയവങ്ങള്‍ ദാനം ചെയ്ത് മാതൃകയായി ശ്രീനിവാസന്റെ മടക്കം

22 മണിക്കൂര്‍ നീണ്ട ജോലിക്കുശേഷം സ്റ്റേഷനു പുറത്തേക്കിറങ്ങുന്നതിനിടെ പടിക്കെട്ടില്‍ തലയടിച്ചു വീണു ചികിത്സയിലായിരുന്ന എഎസ്‌ഐ വിടവാങ്ങി. കുണ്ടറ എഴുകോണ്‍ സ്റ്റേഷനിലെ എഎസ്‌ഐ പെരുമ്പുഴ അസീസി അറ്റോണ്‍മെന്റ് ആശുപത്രിക്കു സമീപം ശ്രീമതി വിലാസത്തില്‍ ബി.ശ്രീനിവാസന്‍ പിള്ള ആണ് മരിച്ചത്. 47 വയസായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.30ന് എഴുകോണ്‍ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.

വെള്ളിയാഴ്ച രാവിലെ 9 നാണു ശ്രീനിവാസന്‍പിള്ള ഡ്യൂട്ടിക്ക് കയറിയത്. ശനിയാഴ്ച രാവിലെ 9 ന് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ ഏഴര മണിയോടെ പുറത്തേക്ക് ഇറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. വീഴ്ചയില്‍ പടിക്കെട്ടിലേയ്ക്ക് തലയടിക്കുകയായിരുന്നു. ഉടനടി സഹപ്രവര്‍ത്തകര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു വെന്റിലേറ്ററിലേക്കു മാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മസ്തിഷ്‌കാഘാതം സംഭവിച്ചു.

ബന്ധുക്കള്‍ സമ്മതമറിയിച്ചതിനെത്തുടര്‍ന്നു വൃക്ക, കരള്‍ എന്നീ അവയവങ്ങള്‍ കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലേക്കു ദാനം ചെയ്തു. ശ്രീനിവാസന്‍ പിള്ള രണ്ടു വര്‍ഷമായി എഴുകോണ്‍ സ്റ്റേഷനില്‍ എഎസ്‌ഐ ആയി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: വി.എസ്. പ്രീത (പ്ലാനിങ് ബോര്‍ഡ് ഓഫിസ്, തിരുവനന്തപുരം). മക്കള്‍: ശ്രീലക്ഷ്മി, ഗായത്രി (ഇരുവരും വിദ്യാര്‍ഥിനികള്‍). മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Exit mobile version