സംസ്ഥാനത്ത് വാക്‌സിനെടുക്കാത്ത 5000ത്തിലധികം അധ്യാപകര്‍; വിമുഖ കാണിക്കുന്നവര്‍ സ്‌കൂളിലേയ്ക്ക് വരേണ്ട വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി

teachers | Bignewslive

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത 5000ത്തിലധികം അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വാക്സിന്‍ എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകര്‍ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്മെന്റുകള്‍ നിര്‍ബന്ധിക്കുന്നുവെന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ വാക്കുകള്‍;

വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. അധ്യാപകര്‍ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താന്‍ മാനേജ്മെന്റുകള്‍ നിര്‍ബന്ധിക്കുന്നു. മതപരവും ആരോഗ്യപരവുമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകര്‍ വാക്സിനെടുക്കാന്‍ വിമുഖത കാണിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് എല്ലാ അധ്യാപകരും വാക്സിന്‍ എടുക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകര്‍ വാക്സിനെടുക്കാന്‍ തയ്യാറായിട്ടില്ല.

ഇവര്‍ എത്രയും പെട്ടെന്ന് വാക്സിനെടുക്കണം, അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കും. സ്‌കൂള്‍ തുറക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയില്‍ ഇക്കാര്യം കര്‍ശനമായി പറഞ്ഞിരുന്നു. അധ്യാപകര്‍ വാക്സിനെടുക്കാതിരിക്കുന്നത് മാര്‍ഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിള്‍ സംവിധാനത്തെയും അത് ബാധിക്കും. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളുടെയും സമൂഹത്തിന്റെയും സുരക്ഷ മാനിച്ച് വാക്സിനെടുക്കാന്‍ ഈ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരേണ്ടെന്നും വീട്ടില്‍ ഇരുന്നാല്‍ മതി, നിര്‍ദേശം നല്‍കി.

Exit mobile version