ഇടപ്പള്ളിയിലെ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ കാറിൽ സൈറൺ മുഴക്കി പാഞ്ഞു; യുവാവിനെ പിടികൂടി പോലീസ്

കാക്കനാട്: ഇടപ്പള്ളി-പുക്കാട്ടുപടിയിൽ ഉണ്ടായ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനായി കാറിൽ സൈറൺ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി. ഇയാളിൽ നിന്നും 2,000 രൂപ പിഴയീടാക്കി. സൈറൺ മുഴക്കി പോകുന്ന കാറിന്റെ വീഡിയോ യുവാക്കൾ എടുത്തതാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്.

കഴിഞ്ഞദിവസമാണ് ഇടപ്പള്ളി-പുക്കാട്ടുപടി റോഡിലാണ് ആംബുലൻസ് സൈറൺ പോലുള്ള ശബ്ദം മുഴക്കുന്ന യന്ത്രം ഉപയോഗിച്ച് കാർ യാത്രക്കാരൻ പാഞ്ഞത്. ആംബുലൻസ് അല്ലെന്ന് മനസ്സിലാക്കിയ ചില യുവാക്കൾ കാറിനെ പിന്തുടരുകയായിരുന്നു.

ഇതിന്റെ വിഡിയോ പകർത്തി വണ്ടിനമ്പർ സഹിതം ആർടിഒ പിഎം ഷബീറിന് അയച്ചുകൊടുത്തു. തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ ചന്തുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പുക്കാട്ടുപടി സ്വദേശി അൻസാറാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തി പിഴ ചുമത്തുകയായിരുന്നു.

വാഹനത്തിന്റെ ആർസി ബുക്കിലെ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെ തുടർന്ന് വെഹിക്കിൾ ഇൻസ്‌പെക്ടർ നേരിട്ട് ഇയാളുടെ വീട്ടിലെത്തുകയായിരുന്നു.

ആദ്യം കുറ്റം നിഷേധിച്ച അൻസാർ, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടി ഓൺലൈനിലൂടെ സൈറൻ വാങ്ങി ഘടിപ്പിക്കുകയായിരുന്നെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Exit mobile version