പച്ചക്കറി വില കുറയും: തമിഴ്‌നാട്ടില്‍ നിന്നും 20 ടണ്‍ പച്ചക്കറിയെത്തി: മൊത്തക്കച്ചവടക്കാര്‍ വിലകൂട്ടിയാല്‍ നടപടി; മന്ത്രി പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയരുന്ന പച്ചക്കറി വില നിയന്ത്രിക്കാന്‍ ഇടപെട്ട് സര്‍ക്കാര്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വേണ്ടി, കര്‍ണാടക, തമിഴ്‌നാട് എന്നി അയല്‍ സംസ്ഥാനങ്ങളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയിലെത്തിക്കുകയാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായുള്ള ആദ്യ ലോഡ് പച്ചക്കറി കേരളത്തില്‍ എത്തി. തിരുവനന്തപുരം ആനയറ ചന്തയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 20 ടണ്‍ പച്ചക്കറിയാണ് ആദ്യമെത്തിയത്. മറ്റ് ജില്ലകളിലും പച്ചക്കറികള്‍ എത്തിത്തുടങ്ങി.

ഒരാഴ്ചക്കുള്ളില്‍ വില നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നത്. കൂടുതല്‍ ലോഡ് പച്ചക്കറിയെത്തുമ്പോള്‍ വില കുറയുമെന്നാണ് കരുതുന്നതെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.

‘ഹോര്‍ട്ടികോര്‍പ്പ്, വിഎഫ് പിസി എന്നിവ വഴി അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഗുണമേന്മ ഉറപ്പ് വരുത്തിയാണ് പച്ചക്കറികള്‍ സമാഹരിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ് പിസി എന്നിവ വഴി കര്‍ഷക സംഘനകളുമായി ബന്ധപ്പെട്ടാണ് പച്ചക്കറിയെത്തിക്കുന്നത്. ഹോര്‍ട്ടി കോര്‍പ്പ്, വിഎഫ് പിസിയും പച്ചക്കറി സംഭരിച്ച് വിപണിയിലിറക്കും. ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ടാണ് ഇതിന് വേണ്ടിയുള്ള നടപടികളെടുക്കുന്നത്’-മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘പച്ചക്കറി മൊത്തക്കച്ചവടക്കാര്‍ ബോധപൂര്‍വ്വം വിലകൂട്ടാന്‍ ശ്രമിക്കരുത്. അങ്ങനെയുണ്ടായാല്‍ നടപടിയുണ്ടാകും. പച്ചക്കറി വിലക്കയറ്റം പ്രതിസന്ധി ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് വേണ്ടി പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്’. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.

Exit mobile version