സുഹൈൽ ഒരു ജോലിക്കും പോയിരുന്നില്ല, മൊഫിയയെ ശരീരം മുഴുവൻ പച്ചകുത്താനും മറ്റുപലകാര്യങ്ങൾക്കും നിർബന്ധിച്ചു; ശാരീരികവും മാനസികവുമായി ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നു, പണവും ആവശ്യപ്പെട്ടെന്നും സഹപാഠി

ആലുവ: ഭർത്താവിനും വീട്ടുകാർക്കും എതിരെ ഗാർഹികപീഡന പരാതി നൽകിയതിനു പിന്നാലെ എൽഎൽബി വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത് രംഗത്ത്. മൊഫിയ പർവീൺ ഭർതൃവീട്ടിൽ കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയിരുന്നതെന്ന് സഹപാഠി ജോവിൻ പ്രതികരിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് മൊഫിയയെ ഭർത്താവ് സുഹൈലും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ജോവിൻ പറയുന്നത്.

മൊഫിയ തന്നോട് ഒരു വിധം എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നുവെന്നും ജോവിൻ വ്യക്തമാക്കി. ‘ഭർത്താവ് സുഹൈലിന് ഗൾഫിൽ ജോലിയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് ആദ്യ മാസത്തിലൊന്നും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. വിവാഹം കഴിഞ്ഞ ശേഷം ഗൾഫിലെ ജോലി ഒഴിവാക്കിയെന്ന് പറഞ്ഞു. സിനിമാ മേഖലയിലേക്ക് ഇറങ്ങാൻ പോകുകയാണ്. തിരക്കഥ എഴുതി ജീവിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞിരുന്നു. ഇതിനെ മൊഫിയയും പിന്തുണച്ചിരുന്നു. എന്നാൽ ഒരു തരത്തിലുള്ള ജോലിക്കും സുഹൈൽ പോവാൻ തയ്യാറായിരുന്നില്ല. മുഴുവൻ സമയം മൊബൈൽ ഫോണിൽ സമയം ചിലവഴിക്കുകയായിരുന്നുവെന്നാണ് മൊഫിയ പറഞ്ഞത്.’

‘പതിയെ മൊഫിയയോട് സംസാരിക്കാനോ കാര്യങ്ങൾ അന്വേഷിക്കാനോ തയ്യാറാകാതെ ആയി. പിന്നീട് ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തു. മാനസികമായി മൊഫിയയെ ഒരുപാട് തളർത്തി. ശാരീരിക പീഡനങ്ങളും ഇതിനിടയിലുണ്ടായി. ശരീരത്തിൽ പച്ച കുത്തണമെന്ന് നിർബന്ധിച്ചിരുന്നു. എന്നാൽ ഇവൾക്ക് അതിൽ താത്പര്യമുണ്ടായിരുന്നില്ല. പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്.’- ജൊവിൻ പറയുന്നു.

ഇതിനിടെയാണ് സമീപത്തുള്ള ഒരു സ്ഥലം വാങ്ങുന്നതിന് സ്ത്രീധനത്തിനായി സുഹൈലിന്റെ മാതാപിതാക്കൾ മൊഫിയയിൽ സമ്മർദ്ദം ചെലുത്താൻ ആരംഭിച്ചത്.എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ചുനാളുകളെ ആയിട്ടുള്ളുവെന്നതിനാൽ മൊഫിയയുടെ വീട്ടുകാർക്ക് ഈ സമയത്ത് പണം കൊടുക്കാനുണ്ടായിരുന്നില്ല. ഇതോടെ താൻ നേരിടുന്ന മാനസിക പീഡനങ്ങൾ മൊഫിയ വീട്ടുകാരെ അറിയിക്കുമെന്നുള്ളതിനാലാകാം മൊഫിയ മാനസിക രോഗിയാണെന്ന് പറഞ്ഞ് പരത്താൻ ആരംഭിച്ചത്. സമീപത്തൊക്കെ മൊഫിയയ്ക്ക് മാനസിക രോഗമാണെന്ന് ഭർതൃവീട്ടുകാർ പ്രചരിപ്പിച്ചിരുന്നു’.

‘പിന്നീട് ഭർതൃവീട്ടുകാരുടെ പീഡനം സഹിക്കാനാകാതെയാണ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. മൊഫിയ സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതനുസരിച്ച് വലിയ പ്രതീക്ഷകളോടെയാണ് പോയിരുന്നത്. എന്നാൽ സിഐയിൽ നിന്ന് മോശം പെരുമാറ്റമുണ്ടായത് അവളെ വല്ലാതെ തളർത്തിയിട്ടുണ്ടാകാമെന്നാണ് മനസ്സിലാക്കുന്നത്. സിഐ ഒന്ന് മയത്തിൽ സംസാരിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മൊഫിയ ഞങ്ങൾക്കൊപ്പം ഇന്ന് ക്ലാസിൽ ഇരിക്കുമായിരുന്നു’ – ജോവിൻ പറഞ്ഞു. തൊടുപുഴ അൽ അസർ കോളേജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർത്ഥിിയായിരുന്നു മൊഫിയ പർവീൻ.

Exit mobile version