അഞ്ജനയും അബ്ദുൾ റഹ്‌മാനും പ്രണയത്തിൽ, അഞ്ചംഗ സുഹൃത്തുക്കളിൽ മൂന്ന് പേർ മരിച്ചു; ദുരൂഹതകളൊന്നുമില്ലെന്ന് സുഹൃത്ത്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും മടങ്ങവെ വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ ഉൾപ്പടെ മൂന്ന് പേർ മരിക്കാനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹതയില്ലെന്ന് സുഹൃത്ത് സൽമാൻ. അൻസി കബീറും അഞ്ജന ഷാജനും ഉൾപ്പെടെ തങ്ങൾ അഞ്ച് സുഹൃത്തുക്കളിൽ മൂന്ന് പേരെയാണ് അപകടത്തിൽ നഷ്ടമായതെന്നും സൽമാൻ പറഞ്ഞു.

2017-ൽ കോഴിക്കോട് നടന്ന മിസ് മലബാർ മത്സരത്തിനിടെയാണ് അൻസി കബീറുമായി താൻ പരിചയപ്പെടുന്നത്. തുടർന്ന് അൻസിയുടെ സുഹൃത്തായിരുന്ന അഞ്ജനയെ പരിചയപ്പെട്ടു. ആഷിഖിനെയും അബ്ദുൾ റഹ്‌മാനേയും യുവതികൾക്ക് പരിചയപ്പെടുത്തികൊടുത്തത് താനാണെന്നും സൽമാൻ പറഞ്ഞു. പിന്നീട് തങ്ങൾ അഞ്ച് പേരും ഉറ്റസുഹൃത്തുക്കളായി. ഇതിനിടെ അൻജനയും അബ്ദുറഹ്‌മാനും പ്രണയത്തിലായെന്നും ഇക്കാര്യം അവരുടെ മാതാപിതാക്കളെ അറിയിച്ചിരുന്നതായും സൽമാൻ വെളിപ്പെടുത്തി. പക്ഷേ, വിധി മറ്റൊന്നാവുകയായിരുന്നുവെന്നും സൽമാൻ പറഞ്ഞു.

അപകട സമയത്ത് അൻസിയും അഞ്ജനയും സഞ്ചരിച്ചിരുന്ന വാഹനം സൽമാന്റേതായിരുന്നു. അന്നേദിവസം ഷൂട്ടിന്റെ ഭാഗമായി കണ്ണൂരിലേക്ക് പോയതിനാലാണ് അന്ന് പാർട്ടിക്ക് പോകാൻ സാധിക്കാതിരുന്നതെന്നും സൽമാൻ പറഞ്ഞിരുന്നു. ഫോർട്ട് കൊച്ചിയിൽ ഡിജെ പാർട്ടി നടന്ന വിവാദമായ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനെ തങ്ങൾക്കെല്ലാം അറിയാമായിരുന്നുവെന്നും അദ്ദേഹം ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും സൽമാൻ പ്രതികരിച്ചു.

അപകടം നടന്ന ദിവസം അവരെല്ലാവരും സന്തോഷത്തിലായിരുന്നു. അന്ന് രാത്രി 11 മണിയോടെ അൻസിയുമായി സംസാരിച്ചിരുന്നുവെന്നും അപ്പോൾ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. എന്നാൽ ഔഡി കാറിലെത്തിയ സൈജു എന്തിനാണ് പിന്തുടർന്നതെന്ന് തനിക്ക് അറിയില്ലെന്നും സൽമാൻ പറഞ്ഞു.

Exit mobile version