ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; രണ്ട് ദിവസത്തിനു ശേഷം ഡിഎന്‍എ പരിശോധന, ഫലം വരുന്നതു വരെ കുട്ടി ശിശുഭവനില്‍

തിരുവനന്തപുരം: ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്ത, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതി പ്രവര്‍ത്തകരാണ് കുട്ടിയെ കേരളത്തിലേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ കുഞ്ഞിനെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈദരാബാദില്‍നിന്നുള്ള വിമാനത്തില്‍ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂന്ന് പോലീസുദ്യോഗസ്ഥര്‍ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്. രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് ആയിരിക്കും.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം സംസാരിച്ച ശേഷമായിരുന്നു കുഞ്ഞിനെ ഏറ്റുവാങ്ങിയത്.

Exit mobile version