കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കാണുമെന്ന് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് വനം മന്ത്രി എകെ ശശീന്ദ്രൻ. വിഷയത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ കാണാനായി ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് മന്ത്രി അറിയിച്ചു.

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ വനം വകുപ്പിന്റെ അനുവാദമില്ലാതെ അവയെ വെടിവെച്ചു കൊല്ലാനാവും. വനം വകുപ്പ് ഉദ്യോഗസ്ഥർക്കും വനംവകുപ്പിന്റെ അനുവാദത്തോടെ തോക്ക് ലൈസൻസ് ഉള്ളവർക്കുമാണ് ഇപ്പോൾ കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാൻ നിയമപരമായി അവകാശം ഉള്ളത്.

2022 മേയ് വരെ ഇതിന് അനുവാദമുണ്ട്. എന്നാൽ കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ ഇവയെ വനത്തിന് പുറത്തുവെച്ച് ആർക്കും കൊല്ലാം. വനം വകുപ്പിന്റെ അനുവാദം ആവശ്യമില്ലെന്നതാണ് പ്രത്യേകത. കാട്ടുപന്നികളെ വിഷം കൊടുത്തോ വൈദ്യുതാഘാതമേൽപ്പിച്ചോ കൊല്ലാൻ പാടില്ല.

അതേസമയം, ഒരു വർഷത്തേക്ക് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ ഇറക്കുക.

Exit mobile version