ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ കേരളം ബഹുദൂരം മുന്നില്‍; 91 ശതമാനം വിദ്യാര്‍ത്ഥികളും ക്ലാസിലെത്തി

തിരുവനന്തപുരം: രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവും മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. കേരളത്തിലെ 91 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് സാധിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

2021ലെ വാര്‍ഷിക വിദ്യാഭ്യാസനില വ്യക്തമാക്കുന്ന ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ സര്‍വേയാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

കോവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് 91 ശതമാനം വിദ്യാര്‍ത്ഥികളാണ്.

രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 79.6 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നേടി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കോവിഡ് സമയത്ത് ഓണ്‍ലൈന്‍ പഠനം നേടിയത്. യുപിയില്‍ ഇത് 13.9 ശതമാനവും ബംഗാളില്‍ 13.3 ശതമാനവുമാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്ട് ഫോണ്‍ സൗകര്യത്തിലും കേരളം ആദ്യസ്ഥാനം നിലനിര്‍ത്തി. സംസ്ഥാനത്തെ 97.5 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുണ്ട്.
ഹിമാചല്‍പ്രദേശ് ആണ് തൊട്ടുപിന്നില്‍ (95.6%).

ബിഹാറില്‍ ഇത് 54.4 ശതമാനവും പശ്ചിമബംഗാളില്‍ 58.4ശതമാനവും യുപിയില്‍ 58.9 ശതമാനവുമാണ്. പൊതുസമൂഹവും അധ്യാപകരും ഐക്യത്തോടെ നിന്നത് കൊണ്ടാണ് ഇങ്ങനെയൊരു നേട്ടം കൊയ്യാനായത് എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സംസ്ഥാനത്ത് ഡിജിറ്റല്‍ ഡിവൈഡ് പരിപൂര്‍ണമായി പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version