‘ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യ’: പുരസ്‌കാരം നിരസിച്ച് ഹരീഷ് പേരടി

കൊച്ചി: അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയസാമൂഹിക വിഷയങ്ങളില്‍ സ്വന്തം നിലപാടും വ്യക്തമാക്കുന്ന താരമാണ് ഹരീഷ് പേരടി. ഇപ്പോഴിതാ തെലുങ്കില്‍ നിന്നും തന്നെത്തേടിയെത്തിയ പുരസ്‌കാരം നിരസിച്ചിരിക്കുകയാണ് താരം. ഇത് വ്യക്തമാക്കി
ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്്.

തെലുങ്ക് സിനിമയിലെ അഭിനയത്തിന് തേടി വന്ന അവാര്‍ഡ് നിരസിച്ചെന്നും ക്യാഷ് അവാര്‍ഡല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി മാത്രം അഞ്ചാറ് മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്നുമാണ് ഹരീഷ് കുറിച്ചത്.

‘ജനാധിപന്‍ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമന്‍ ടി.വിയും ചേര്‍ന്ന് നടത്തുന്ന അവാര്‍ഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതന്‍ വഴി എന്നെ അറിയിച്ചിരുന്നു.

ക്യാഷ് അവാര്‍ഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി 5,6 മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്ന് ഞാന്‍ ആ ദൂതനെയും അറിയിച്ചു. അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും. ആശംസകള്‍. ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു.

ഇത് നിങ്ങളെ അറിയിക്കാന്‍ കാരണം അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങള്‍ അറിയണമെന്ന് തോന്നി. അതുകൊണ്ട് മാത്രം. എന്തായാലും കൃത്യമായി ശമ്പളം തന്ന നിര്‍മ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തന്‍സീര്‍ മുഹമ്മദിനും മലയാളികള്‍ക്ക് തോന്നാത്ത തോന്നല്‍ ഉണ്ടായ സുമന്‍ ടി.വിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി’, ഹരീഷ് പേരടി കുറിച്ചു.

Exit mobile version