കേരളം പിടിയ്ക്കാന്‍ ബിജെപി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്ത്: ബാക്കിയായത് ദയനീയ തോല്‍വി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം പിടിയ്ക്കാനായി ബിജെപി ചെലവിട്ടത് 30 കോടി രൂപയ്ക്കടുത്തെന്ന് റിപ്പോര്‍ട്ട്. 29.24 കോടിയാണ് കേരളത്തില്‍ ബിജെപി ചെലവിട്ടത്. തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം, തമിഴ്നാട്ടില്‍ 22.97 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

ഈ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ മൊത്തത്തില്‍ ബിജെപി ചെലവിട്ടത് കോടികളാണ്. അസം, പുതുച്ചേരി, തമിഴ്നാട്, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 252 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലാണ് ബിജെപി കൂടുതല്‍ പണം ഉപയോഗിച്ചത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.

ബിജെപി ചെലവഴിച്ച 252,02,71,753 രൂപയില്‍ 43.81 കോടി അസം തെരഞ്ഞെടുപ്പിനും 4.79 കോടി പുതുച്ചേരി തെരഞ്ഞെടുപ്പിനുമാണ് ചെലവാക്കിയതെന്ന് തെരഞ്ഞെടുപ്പ് സമിതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 151 കോടി രൂപയാണ് ബംഗാളില്‍ ബിജെപി ചെലവിട്ടത്. അതേസമയം, തൃണമൂല്‍ ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്.

Exit mobile version