‘റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ്’: പൃഥ്വിരാജ് ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തിയെന്നാരോപിച്ച് പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഒടുവില്‍ ഇരുകൂട്ടരും തമ്മില്‍ ഉന്തും തളളും ഉണ്ടായി.

കാഞ്ഞിരപ്പള്ളി മണ്ണാര്‍ക്കയം റോഡില്‍ കുന്നുംഭാഗത്തായിരുന്നു സിനിമ ചിത്രീകരണം. പൃഥ്വിരാജ്, കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സ്റ്റണ്ട് സീനാണ് ചിത്രീകരിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി റോഡില്‍ ചിത്രീകരണം തുടരുകയാണ്. ഇതിനിടെ പരാതികള്‍ ഉയര്‍ന്നു. റോഡ് ഗതാഗതം തടസപ്പെടുത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉച്ചയോടെ ഓട്ടോറിക്ഷയും സമീപത്തെ ആശുപത്രിയിലെത്തിയവരുടെ വാഹനങ്ങളും തടഞ്ഞിട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. നിലവില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

Exit mobile version