‘കടുവ’ കാണാന്‍ നേരിട്ടെത്തി ജോസ് കുരുവിനാക്കുന്നേല്‍

കോട്ടയം: ഏറെ വിവാദങ്ങളുടേയും നിയമപ്രശ്‌നങ്ങള്‍ക്കുമൊടുവിലാണ് പൃഥ്വിരാജ് ചിത്രം കടുവ തിയ്യേറ്ററിലെത്തിയത്. ഷാജി കൈലാസിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.

തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ സമീപിച്ചതാണ് കടുവയ്ക്ക് പ്രശ്‌നങ്ങള്‍ തീര്‍ത്തത്. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഏഴാം തീയതി ചിത്രം റിലീസായി.
ശേഷം ഡയലോഗും വിവാദമായിരുന്നു. അതോടെ അണിയറപ്രവര്‍ത്തകര്‍ മാപ് പറയുകയും സീന്‍ പിന്‍വലിക്കുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രം കാണാന്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കാണാന്‍ തിയേറ്ററിലെത്തിയിരിക്കുകയാണ്. ഈരാറ്റുപേട്ടയിലെ സൂര്യ തിയേറ്റര്‍ സമുച്ചയത്തിലാണ് ജോസ് കുരുവിനാക്കുന്നേലും ഭാര്യ മറിയാമ്മയും എത്തിയത്. ബിജു പുളിക്കക്കണ്ടം എന്നയാളാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ജോസ് കുരുവിനാക്കുന്നേല്‍ എത്തിയ വിവരം പങ്കുവച്ചത്.

ചിത്രം കാണാന്‍ ജോസ് കുരുവിനാക്കുന്നേല്‍ എത്തുന്നതിന്റെ വീഡിയോ പൃഥ്വിരാജിന്റെ ഒഫീഷ്യല്‍ നെറ്റ് വര്‍ക്ക് ആയ പൊഫാക്റ്റിയോ വീഡിയോ ആയി പുറത്തിറക്കിയിട്ടുണ്ട്. അടിപൊളിയാണെന്നും തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും പറഞ്ഞായിരുന്നു ഹര്‍ജി നല്‍കിയത്.

ഇതേ വിഷയത്തില്‍ സിനിമ ചെയ്യാമെന്ന് വ്യക്തമാക്കി രഞ്ജി പണിക്കര്‍ ഒരിക്കല്‍ വന്നിരുന്നു. മോഹന്‍ലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതു നടന്നില്ലെന്നും അദ്ദേഹം പറയുന്നു.

Exit mobile version