വാടക കുടിശ്ശിക ചോദിച്ചതിന് വനിതാ എസ്‌ഐയുടെ വ്യാജ പീഡനപരാതി; ഒപ്പം ഒരു ലക്ഷം രൂപ തിരികെ വേണമെന്ന ആവശ്യവും; വെട്ടിലായി കോഴിക്കോട്ടെ റിട്ട.അധ്യാപക ദമ്പതിമാർ

കോഴിക്കോട്: വാടകക്കുടിശ്ശിക ചോദിച്ചതിന് വ്യാജ സ്ത്രീപീഡന നൽകി വനിതാ എസ്‌ഐ പീഡിപ്പിക്കുകയാണെന്ന് വീട്ടുടമയുടെ പരാതി. വീട്ടുടമയായ റിട്ട. അധ്യാപകന്റെ മകളുടെ ഭർത്താവിന്റെ പേരിലാണ് സ്ത്രീപീഡനത്തിന് കള്ളപ്പരാതി നൽകിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ എസ്‌ഐ റാങ്കിലുള്ള പോലീസ് ഓഫീസറാണ് പന്നിയങ്കര പോലീസിൽ പീഡനപരാതി നൽകിയത്.

അതേസമയം, രഹസ്യാന്വേഷണവിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി. തിരുവണ്ണൂർ കുറ്റിയിൽപടി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിനു സമീപം താമസക്കാരായ വയോധികരായ അധ്യാപക ദമ്പതിമാർക്കും ഇവരുടെ ദുബായിലുള്ള മരുമകനുമെതിരെയാണ് പരാതി. കഴിഞ്ഞ അവധിക്ക് മരുമകൻ നാട്ടിലെത്തിയപ്പോൾ അധ്യാപക ദമ്പതിമാരുടെ വീട്ടിൽ താമസിച്ചിരുന്നു. ഈ തീയതി മനസ്സിലാക്കിയാണ് ഇവർ പരാതി നൽകിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 16-ന് തന്റെ കൈക്ക് കയറിപ്പിടിച്ചെന്നും വഴങ്ങിക്കൊടുക്കാത്തതിനാണ് ഇത്തരമൊരു ശ്രമമുണ്ടായതെന്നുമാണ് പരാതി.
തന്റെ വിവാഹമോതിരം ബലമായി ഊരിയെടുത്തെന്നും ഇവർ പരാതിപ്പെടുന്നു.

മോതിരത്തിന്റെ വിലയായ 30,000 രൂപയും വാടകവീടിന് സെക്യൂരിറ്റിത്തുകയായി നൽകിയ 70,000 രൂപയും ഉൾപ്പെടെ ഒരുലക്ഷം രൂപ തിരികെനൽകണമെന്ന ആവശ്യവും പരാതിയിലുണ്ട്. ഇതേ പരാതിയിൽ അധ്യാപകനെതിരേ സ്വകാര്യ അന്യായവും ഇവർ ഫയൽ ചെയ്തിട്ടുണ്ട്. രണ്ടാമതും വാടക്കരാർ പുതുക്കി നൽകിയതോടെ കുടിശ്ശിക തുകയായ 1,43,000 രൂപയും വൈദ്യുതി കുടിശ്ശികയായ 4000 രൂപയും ഇവർ വീട്ടുടമയ്ക്ക് നൽകാനുണ്ട്.

അതേസമയം, വകുപ്പുതല അന്വേഷണവുമായി വനിതാ എസ്‌ഐ സഹകരിക്കുന്നില്ലെന്ന് പന്നിയങ്കര പോലീസ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. കുടുംബത്തിനെതിരേ വ്യാജപരാതി നൽകിയതോടെ അധ്യാപകൻ സിറ്റി പോലീസ് മേധാവി എവി ജോർജിന് പരാതി നൽകിയിരിക്കുകയാണ്.

വിരമിച്ച അധ്യാപക ദമ്പതിമാരുടെയും വാടകക്കാരിയായ വനിതാ എസ്‌ഐയുടെയും പരാതിയിൽ അന്വേഷണം തുടരുകയാണെന്നും രണ്ടുപരാതികളുടെയും സത്യാവസ്ഥ അന്വേഷിച്ചുവരുകയാണെന്നും എവി ജോർജ് പറഞ്ഞു.

Exit mobile version