വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; തിരുവനന്തപുരത്ത് നവവധു 51 പവന്റെ ആഭരണങ്ങളും കാറുമായി കാമുകനൊപ്പം നാടുവിട്ടു, മാനക്കേടില്‍ പ്രവാസിയായ യുവാവും കുടുംബവും

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു. യുവതിക്ക് ലഭിച്ച 51 പവന്റെ ആഭരണങ്ങളും കാറും എടുത്തായിരുന്നു യുവതിയുടെ ഇറങ്ങിപ്പോക്ക്. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്.

സംഭവത്തില്‍ യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത കാഞ്ഞിരംകുളം പോലീസ് യുവതിയെയും കാമുകനെയും കണ്ടെത്തി. എന്നാല്‍, യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ചതോടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയക്കുകയായിരുന്നു.

പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് മതാചാര പ്രകാരം വിവാഹം ചെയ്തത്. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം. ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടയില്‍ എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും യുവതിയെ കാണാതായതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

ശേഷം നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം യുവതിയെ കണ്ടെത്തിയത്. എന്നാല്‍, ഭര്‍ത്താവിനൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ പോകാന്‍ യുവതി കൂട്ടാക്കിയില്ല. തര്‍ക്കം രൂക്ഷമായതോടെ വീട്ടുകാരില്‍ നിന്നും കൈക്കലാക്കിയ ആഭരണങ്ങളില്‍ കുറച്ച് പിതാവിന് തിരിച്ച് നല്‍കാമെന്ന് യുവതി അറിയിച്ചു. യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകന്‍ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചതായി പറയപ്പെടുന്നു. ഇതോടെ ഒളിച്ചോടാന്‍ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരിക്കുകയായിരുന്നു.

Exit mobile version