പൂച്ചയുടെ വാലും കാല്‍പാദങ്ങളും വെട്ടിനീക്കി അജ്ഞാതരുടെ കൊടുംക്രൂരത; പുളയുന്ന വേദനയിലും ഉടമയ്ക്കരികിലേയ്ക്ക് ഇഴഞ്ഞെത്തി പൂച്ചക്കുട്ടി!

കൊച്ചി: മൃഗങ്ങളോടുള്ള കണ്ണില്ലാത്ത ക്രൂരത തുടരുകയാണ്. ഇപ്പോള്‍ അജ്ഞാതരുടെ ക്രൂരതയ്ക്ക് ഒടുവിലത്തെ ഇരയായത് ഒരു പൂച്ചക്കുട്ടിയാണ്. പൂച്ചയുടെ വാലും കാല്‍പാദങ്ങളും വെട്ടിനീക്കിയാണ് കണ്ണില്ലാത്ത ക്രൂരത. പൊളയുന്ന വേദനയിലും പൂച്ചക്കുട്ടി തന്റെ ഉടമയ്ക്ക് അരികിലേയ്ക്ക് ഇഴഞ്ഞെത്തി. അവശനിലയിലായ പൂച്ചക്കുട്ടിയെ പരിചരിച്ച് ജീവിതത്തിലേയ്ക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ദിവസങ്ങള്‍ക്കുള്ളില്‍ പൂച്ചക്കുട്ടി ചത്തു. സംഭവം, സ്ഥലം കൗണ്‍സിലറെ അറിയിച്ച്, പൊലീസിനു വാക്കാല്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അടുത്ത വീടുകളിലെ ചിലരുടെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും സമാനമായ രീതിയില്‍ പരിക്കേറ്റതായി അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. ചിലതിനെ ചത്തനിലയില്‍ വീടിനു പരിസരത്തു കണ്ടെത്തുകയും ചെയ്തു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കാല്‍പാദങ്ങളും വാലും മുറിച്ചു നീക്കിയ നിലയിലായിരുന്നു.

സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തമ്പടിക്കുന്ന ലഹരി സംഘമാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് നിഗമനം. അതേസമയം, പോലീസില്‍ പരാതി നല്‍കിയാല്‍ ആക്രമിക്കുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ പലപ്പോഴും മൗനം പാലിക്കേണ്ട ഗതിയിലാണ് നാട്ടുകാര്‍ക്ക്. വളര്‍ത്തുപൂച്ച കാലുകളില്ലാതെ ഇഴഞ്ഞ്, തന്നെ തേടിയെത്തിയതു കണ്ടപ്പോള്‍ സങ്കടം സഹിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു.

ജീവന്‍ രക്ഷിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും തന്റെ പരിചരണങ്ങള്‍ ഫലം കണ്ടില്ല. ഏകനായി താമസിക്കുന്ന തനിക്കു കൂട്ടിന് 11 പൂച്ചകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിലൊന്നാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. വര്‍ഷങ്ങളായി കാക്കകള്‍ക്കും തെരുവുനായ്ക്കള്‍ക്കും ഭക്ഷണം നല്‍കുന്നുമുണ്ട് ഇദ്ദേഹം.

Exit mobile version