മീന്‍ തൂക്കിയപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു: പണം നല്‍കാതെ അയക്കൂറയും കോഴിയിറച്ചിയും മട്ടനുമായി കടന്നു; വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ ‘മാന്യനെ’ തിരഞ്ഞ് പോലീസ്

കണ്ണൂര്‍: ഇറച്ചിയും മീനും വാങ്ങാനെത്തിയയാള്‍ വ്യാപാരിയെ പറ്റിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞതായി പരാതി. കണ്ണൂര്‍ മമ്പറം ടൗണിലെ ഇറച്ചി – മത്സ്യ മാര്‍ക്കറ്റിലാണ് സംഭവം.

രണ്ട് കിലോ അയക്കൂറയും ഒന്നര കിലോ നാടന്‍ കോഴിയിറച്ചിയും ഒരു കിലോ ആട്ടിറച്ചിയുമാണ് ഇയാള്‍ വാങ്ങിയതെന്ന് പരാതിയില്‍ വ്യാപാരികള്‍ പറയുന്നു.

മാര്‍ക്കറ്റിലെത്തിയ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ചയാളാണ് കബളിപ്പിച്ചതെന്നാണ് പരാതയില്‍ പറയുന്നത്. ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു ഇയാള്‍ വ്യാപാരികളെ പറ്റിച്ചത്. ആദ്യം രണ്ട് കിലോ അയക്കൂറ തൂക്കിയപ്പോള്‍ ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചു.

ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറില്‍ പൈസയുണ്ടെന്നും എടുത്തു തരാമെന്നും പറഞ്ഞു. മത്സ്യം കൂടാതെ കുറച്ച് ഐസ് കട്ടകളും ഇയാള്‍ മത്സ്യവ്യാപാരിയില്‍ നിന്ന് വാങ്ങിയിരുന്നു.

സമീപത്തെ ഇറച്ചിക്കടയില്‍ നിന്നാണ് മട്ടനും ചിക്കനും വാങ്ങിയത്. ഇവിടേയും ഗൂഗിള്‍ പേ ഉണ്ടോ എന്ന് ചോദിച്ചായിരുന്നു തട്ടിപ്പ്. സാധനം വാങ്ങി കാറില്‍ നിന്ന് പണവുമെടുത്ത് വരാമെന്ന് പറഞ്ഞയാള്‍ പിന്നീട് തിരിച്ചു വന്നില്ല.

വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് മാന്യമായ പെരുമാറ്റമായിരുന്നു ഇയാളുടേത്. ഇയാളെ എവിടെ കണ്ടാലും തിരിച്ചറിയാന്‍ സാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. മാര്‍ക്കറ്റിലെ സിസിടിവിയില്‍ ഇയാള്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ദൃശ്യങ്ങളുണ്ട്. വ്യാപാരികളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version