യുവതികള്‍ സന്നിധാനത്തേക്ക് പ്രവേശിക്കാനുള്ള ഒരു സാധ്യതയുമില്ല, മരക്കൂട്ടത്തും സന്നിധാനത്തും അയ്യപ്പഭക്തരെ വിന്യസിച്ചിട്ടുണ്ട്; രാഹുല്‍ ഈശ്വര്‍

അതേസമയം ദര്‍ശനത്തിന് ശേഷം മാത്രമേ മടക്കയാത്രയുളളുവെന്ന് യുവതികള്‍ വ്യക്തമാക്കിയിട്ടുണ്ട്

പത്തനംതിട്ട: മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് പോകാന്‍ പുറപ്പെട്ട യുവതികള്‍ ഒരു കാരണവശാലും സന്നിധാനത്ത് പ്രവേശിക്കില്ലെന്ന് അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വര്‍. ഇവരെ തടയാനായി മരക്കൂട്ടത്തും സന്നിധാനത്തും അയ്യപ്പ ഭക്തരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

തിരിച്ചു പോകണമെന്നാണ് മനിതി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കാനുള്ളത്. സന്നിധാനത്തേക്ക് പോകാനുള്ള മനിതി പ്രവര്‍ത്തകരുടെ തീരുമാനത്തിനോട് യാതൊരു കാരണവശാലും യോജിക്കാന്‍ കഴിയില്ല. യുവതികള്‍ക്ക് കെട്ടുനിറച്ചു നല്‍കുന്നതില്‍ പരികര്‍മ്മികള്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് ആശ്വാസം പകരരുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് അക്രമം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രിയില്‍ പോലീസ് അവരെ സന്നിധാനത്തേക്ക് എത്തിക്കുമെന്ന് പേടിച്ചിരുന്നെന്നും. യുവതികളെ കയറ്റി വിടാനായി മുഴുവന്‍ പോലീസ് വന്നാലും സാധിക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

അതേസമയം ദര്‍ശനത്തിന് ശേഷം മാത്രമേ മടക്കയാത്രയുളളുവെന്ന് യുവതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version