കല്‍ക്കരി ക്ഷാമം: കേരളത്തിലും പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരും; വൈദ്യുതി മന്ത്രി

തിരുവനന്തപുരം: രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചിരുന്ന വൈദ്യുതിയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഈ നില തുടര്‍ന്നാല്‍ കേരളവും പവര്‍ക്കട്ടിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മൂവായിരം മെഗാവാട്ടോളം കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം ജല വൈദ്യുത പദ്ധതികളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് കേരളം വൈദ്യുതി വാങ്ങിയത്. ഇത് വൈദ്യുതി ബോര്‍ഡിന് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കല്‍ക്കരിക്ഷാമം കേരളത്തെയും പ്രതികൂലമായി ബാധിച്ചു. പവര്‍കട്ട് ഒഴിവാക്കാനാകുമോ എന്ന് പരമാവധി ആലോചിക്കുന്നുണ്ട്. മറ്റു വഴികളില്ലെങ്കില്‍ നിയന്ത്രണം നടപ്പാക്കേണ്ടി വരും’. മന്ത്രി പറഞ്ഞു

എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്‍ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്. ക്ഷാമവും പ്രതിസന്ധിയും തുടര്‍ന്നാല്‍ കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. നിലവില്‍ രാജ്യത്തെ പ്രധാനപ്പെട്ട 45 കല്‍ക്കരി നിലയങ്ങളില്‍ രണ്ടുദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നതെന്നും 16 നിലയങ്ങളില്‍ പൂര്‍ണമായും തീര്‍ന്നെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധി രൂക്ഷമായതോടെ പഞ്ചാബിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ഇതിനോടകം പവര്‍കട്ട് പ്രഖ്യാപിച്ചപ്പോള്‍ തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

Exit mobile version