നിഥിനയെ കൊലപ്പെടുത്താൻ അഭിഷേക് ഒരാഴ്ച പരിശീലനം നടത്തി; പെൺകുട്ടിയുടെ വോക്കൽകോഡ് അറ്റു; ക്രിമിനൽ പശ്ചാത്തലമില്ലാത്ത പ്രതിയുടെ ആസൂത്രണത്തിൽ സംശയം

കോട്ടയം: പാലാ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിന മോളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി അഭിഷേക് ബൈജു ഒരാഴ്ച കൃത്യം നടത്താനായി പരിശീലിച്ചെന്ന് പോലീസ്. പ്രതി കൃത്യമായി അസൂത്രണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡ് വാങ്ങി അഭിഷേക് പരിശീലനം നടത്തുകയായിരുന്നു.

അതേസമയം, ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഭിഷേക് എങ്ങനെ കൃത്യമായി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അഭിഷേകിന്റെ ആക്രമണത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേക് നിഥിനയെ കീഴ്‌പ്പെടുത്തിയത് നിസാരമായിട്ടായിരുന്നു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു. ഇക്കാര്യങ്ങളാലാണ് കൊലപാതകത്തിൽ പരിശീലനം ലഭിച്ചോ എന്ന് പോലീസ് സംശയിക്കുന്നത്.

നിഥിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച അഭിഷേക് നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി.

എന്നാൽ പോലീസ് ഇക്കാര്യം തള്ളിക്കളയുകയാണ്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊലപാതകത്തിനായി പേപ്പർ കട്ടർ തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുമ്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ പഴയ ബ്ലേഡിന് പകരം പുതിയത് വാങ്ങുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25നായിരുന്നു സംഭവം.

Exit mobile version