ഹെൽമറ്റില്ലാത്തയാളെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്തു; കാറുടമയ്ക്ക് പിഴയടയ്ക്കാൻ നോട്ടീസ്

തിരുവനന്തപുരം: കാറോടിക്കുമ്പോൾ ഹെൽമെറ്റ് വെച്ചില്ലെന്ന് കാണിച്ച് പിഴയടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതിന്റെ ഞെട്ടലിലാണ് ഇപ്പോഴും രജനീകാന്ത്. 500 രൂപ പിഴ ഒടുക്കണമെന്ന് കാണിച്ചുള്ള നോട്ടീസാണ് ഇയാൾക്ക് ലഭിച്ചത്.

ഹെൽമെറ്റില്ലാത്തയാളെ പിൻസീറ്റിലിരുത്തി വാഹനമോടിച്ചതായി കൺട്രോൾ റൂമിൽ വാട്‌സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാൽ 500 രൂപ പിഴയൊടുക്കണമെന്നുമായിരുന്നു ഇതിലെ ഉള്ളടക്കം. കെഎൽ 21 എൽ 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയായ വെമ്പായം സ്വദേശി രജനീകാന്തിനാണ് നോട്ടീസ് ലഭിച്ചത്.

കഴിഞ്ഞ എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക് റോഡിൽ വെച്ചുള്ള നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കൺട്രോൾ റൂമിൽ നിന്നുള്ള നോട്ടീസ് ഇദ്ദേഹത്തിന് കിട്ടിയത്. കാറിന്റെ നമ്പരും ഹെൽമെറ്റ് ധരിച്ചില്ല എന്ന കാരണവും കൃത്യമായി രേഖപ്പെടുത്തിയതാണ് പിഴ നോട്ടീസ്.

അതേസമയം, നോട്ടീസിൽ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം നേരിട്ടോ ഒപ്പമുള്ള ചെല്ലാൻ വഴി ഏതെങ്കിലും എസ്ബിഐ ബ്രാഞ്ചിലോ ഫൈൻ അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലെങ്കിൽ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും താക്കീതുണ്ട്. വിശദീകരണമുണ്ടെങ്കിൽ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.

പിന്നീട് കൺട്രോൾ റൂമിൽ രജനീകാന്ത് പരാതി അറിയിച്ചപ്പോൾ ‘ഡിജിറ്റൽ നമ്പർ മാറിപ്പോയതാണ്’ എന്നായിരുന്നു മറുപടി. പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പോലീസ് തന്നെ പറഞ്ഞു.

Exit mobile version