അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേടില്ല, കെ സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. താൻ ഫോൺ എടുക്കുന്നില്ലെന്ന കെ. സുധാകരന്റെ വാദം അടിസ്ഥാനരഹിതമാണെന്നും മുതിർന്ന ഒരു നേതാക്കൾക്ക് ആർക്കും അങ്ങനെ ഒരു പരാതിയില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരും ആദരിക്കുന്ന നേതാവാണ് വി എം സുധീരൻ. അദ്ദേഹത്തിന്റെ അഭിപ്രായം കേൾക്കാതെ മുന്നോട്ടുപോകാനാവില്ല. എല്ലാ മുതിർന്ന നേതാക്കളെയും ചേർത്തുപിടിച്ചു മാത്രമെ പാർട്ടിക്ക് മുന്നോട്ട് പോകാനാവൂ. സംഘടനയിൽ അച്ചടക്കം വേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാത്രമല്ല, ഒരു കെപിസിസി അധ്യക്ഷനെ മുൻകൂട്ടി അനുവാദം വാങ്ങി പോയി കാണേണ്ട ഗതികേട് തനിക്കില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. അങ്ങനെ വന്നാൽ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്നും, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ. മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version