കോഴിക്കോട് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണു; 22കാരന് ദാരുണാന്ത്യം, രണ്ടുപേരുടെ നില അതീവ ഗുരുതരം

കോഴിക്കോട്: പൊറ്റമ്മലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബ് തകര്‍ന്ന് ഒരു മരണം. തമിഴ്‌നാട് സ്വദേശിയായ 22കാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്. അഞ്ച് പേരാണ് അപകടത്തില്‍ പെട്ടത്. ജീവാനന്ദ്, ഗണേഷ്, തങ്കരാജ്, സലീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുവന്ന സ്ലാബാണ് തകര്‍ന്നത്. ക്രെയിനില്‍ കൊണ്ടു വന്ന സ്ലാബ് സ്ഥലത്ത് സ്ഥാപിക്കുന്നതിനിടെ തകര്‍ന്നു വീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെയുള്ളവര്‍ എത്തി സ്ലാബ് മുറിച്ച് ആളെ പുറത്തെടുക്കുകയായിരുന്നു.

ഒരാള്‍ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ മെഡിക്കല്‍ ആശുപത്രിയിലാണ്. തമിഴ്‌നാട് കമ്പനിക്കാണ് കെട്ടിടനിര്‍മാണത്തിന്റെ ചുമതല. തിരുപ്പൂരില്‍ നിന്ന് ഭീമും സ്ലാബും ഒക്കെ റെഡിമെയ്ഡ് ആയി ഉണ്ടാക്കി ലോറിയില്‍ കൊണ്ടുവന്ന് ക്രെയിന്‍ ഉപയോഗിച്ച് ഫിറ്റ് ചെയ്യും. ഇതിന് സഹായിക്കുന്ന വേളയിലാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Exit mobile version