കേരളപ്പിറവിയ്ക്ക് തന്നെ സ്‌കൂളുകള്‍ തുറക്കും: ക്ലാസുകള്‍ ഉച്ചവരെ, ‘ബയോബബിള്‍’ സുരക്ഷയൊരുക്കും’; എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രിയും

തിരുവനന്തപുരം: കേരളത്തില്‍ കേരളപ്പിറവി ദിനത്തില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ ധാരണയായി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്‌കൂള്‍ തുറക്കാന്‍ എല്ലാ ക്രമീകരണങ്ങളും മന്ത്രി പറഞ്ഞു. സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും അറിയിച്ചു. എത്രയും വേഗം മാര്‍ഗനിര്‍ദേശം തയ്യാറാക്കുമെന്ന് നിര്‍ണായക യോഗത്തിനുശേഷം വിദ്യാഭ്യാസ ആരോഗ്യ മന്ത്രിമാര്‍ പ്രതികരിച്ചു. രക്ഷിതാക്കളെ ബോധവത്കരിക്കാന്‍ കൗണ്‍സിലിങ് നടത്തും.

സിറോ സര്‍വ്വേ ഫലം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് ബയോബബിള്‍ സുരക്ഷയൊരുക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. കുട്ടികള്‍ സ്‌കൂളിലെത്തി തിരിച്ച് വീടുകളില്‍ എത്തുന്നവരെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തി സൂക്ഷ്മമായി പരിശോധിച്ച് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.

നേരത്തെ സര്‍വ്വ സജ്ജീകരണങ്ങളോടെയാണ് സ്‌കൂള്‍ തുറക്കാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പും വിദ്യഭ്യാസ വകുപ്പും ഇതിനായുള്ള ക്രമീകരണങ്ങള്‍ നടത്തും. ഓരോ ഘട്ടത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയായിരിക്കും വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് തിരികെയെത്തിക്കുക.

ക്ലാസുകളുടെ ഷിഫ്റ്റ് സംബന്ധിച്ച തീരുമാനം അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചക്ക് ശേഷമായിരിക്കും തീരുമാനിക്കുക. ഉച്ചവരെ ക്ലാസ്സിനാണ് സാധ്യത. ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ ക്രമീകരിച്ചേക്കും. ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം അധ്യാപക സംഘടനകളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമായിരിക്കും കൈക്കൊള്ളുകയുള്ളു.

Exit mobile version