‘കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും നിങ്ങള്‍ക്കില്ല’: ശസ്ത്രക്രിയയ്ക്ക് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തില്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഗൈനക്കോളജി വിഭാഗം മൂന്നിന്റെ യൂണിറ്റ് ചീഫ് പ്രഫ. ഡോ. ശരവണകുമാറിനെയാണ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് സസ്പെന്‍ഷന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്.
യുവതിയായ രോഗിയുടെ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയ നടത്തിയശേഷം ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൈക്കൂലി വാങ്ങിയതായി മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി ശ്രീകുമാറിന് പരാതി ലഭിച്ചിരുന്നു.

2000 രൂപയാണ് കൈക്കൂലി ചോദിച്ചുവാങ്ങിയത്. തുടര്‍ന്ന് ഐഎംസിഎച്ച് സൂപ്രണ്ടിന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍ യുവാവിനെ ഫോണില്‍ വിളിച്ചു. ഈ സംഭാഷണം യുവാവ് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു.

പരാതി പിന്‍വലിക്കണമെന്നും കാല്‍ തൊട്ട് മാപ്പു പറയാമെന്നുമായിരുന്നു ഡോക്ടര്‍ യുവാവിനോട് പറഞ്ഞത്. ‘ഞാന്‍ കൂലിപ്പണിക്കാരനാണെങ്കിലും എന്റെ കാലില്‍ തൊടാനുള്ള ഒരു യോഗ്യതയും ഇപ്പോള്‍ നിങ്ങള്‍ക്കില്ലെന്നായിരുന്നു’ ഇതിന് യുവാവ് നല്‍കിയ മറുപടി.

പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മൂന്നര മിനിറ്റിലേറെ നേരമാണ് ഡോക്ടര്‍ യുവാവിനോട് സംസാരിച്ചത്. എന്നാല്‍ പണ്ട് കൈക്കൂലിക്കാരനായ ഡോക്ടറെ മെഡിക്കല്‍ കോളജില്‍ ചെരിപ്പുമാലയണിയിച്ച സംഭവം ഉണ്ടായിരുന്നെന്നും ഇന്നങ്ങനെ ചെയ്താല്‍ ഞങ്ങളെ ക്രിമിനല്‍ കേസില്‍പ്പെടുത്തുമെന്ന് യുവാവ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

ഇരുവരും തമ്മിലുള്ള ഈ സംഭാഷണമാണ് കേസിന് കൂടുതല്‍ ബലം നല്‍കിയത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തിരുന്നു.
നെല്ലിക്കോട് സ്വദേശി വിനീതദാസനാണ് പരാതിക്കാരന്‍.

Exit mobile version