ഭര്‍ത്താവിന് 12 കോടി ബംപറടിച്ച വാര്‍ത്ത കേട്ട് ബോധരഹിതയായി ഭാര്യ, സൈതലവി ലോട്ടറി എടുത്തതിനെക്കുറിച്ച് അറിയില്ലെന്ന് സുഫൈറത്ത്

പനമരം: കേരളാ സര്‍ക്കാരിന്റെ തിരുവോണ ബംമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് ദുബായിയിലെ റസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി സൈതലവിക്കാണ്. ഭാഗ്യദേവത തന്നെയും കുടുംബത്തെയും തേടിയെത്തിയ വാര്‍ത്ത കേട്ട സന്തോഷത്തിലാണ് സൈതലവി.

ഭര്‍ത്താവിന് ലോട്ടറിയടിച്ച വിവരം അറിഞ്ഞ ഉടനെ ഭാര്യ സുഫൈറത്ത് ബോധരഹിതയായി വീണിരുന്നു. സൈതലവി ലോട്ടറി എടുത്തതിനെക്കുറിച്ച് അറിയില്ലെന്നാണ് സുഫൈറത്ത് പറഞ്ഞത്. കേരളാ സര്‍ക്കാരിന്റെ ഓണം ബംമ്പറായ 12 കോടി ലഭിച്ചത് വയനാട് പനമരം സ്വദേശി സൈതലവിക്കാണെന്ന മാധ്യമ വാര്‍ത്തക്ക് പിന്നാലെയാണ് സുഫൈറത്തിന്റെ പ്രതികരണം.

‘ഈ വാര്‍ത്ത ഞാന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. സൈതലവി ഡ്യൂട്ടിയിലായതിനാല്‍ ഒരു മണിക്കൂറിനകം വിളിക്കാമെന്ന് പറഞ്ഞു.’ എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. സൈതലവിയുടെ പ്രതികരണം ലഭിച്ചാല്‍ മാത്രമെ ലോട്ടറി ടിക്കറ്റിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകുവെന്നും സുഫൈറ പറഞ്ഞു.

ലോട്ടറി അടിച്ച വിവരം അറിഞ്ഞ ഉടനെ ‘കുറച്ച് സ്ഥലം വാങ്ങണം, വീട് വെക്കണം. ചാരിറ്റി നടത്തണം’ എന്നായിരുന്നു സൈതലവിയുടെ പ്രതികരണം. അദ്ദേഹം ദുബൈയില്‍ റസ്റ്റോറന്റ് ജീവനക്കാരനാണ്. ആറ് വര്‍ഷത്തോളമായി ഇതേ റസ്റ്ററന്റില്‍ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം.

Exit mobile version