”റംസാന്‍ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വീടുകളിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് ലൗ ജിഹാദിന് വേണ്ടി, ലൗ ജിഹാദ് തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇങ്ങനെ”: വര്‍ഗീയത വിളമ്പി താമരശേരി രൂപതയുടെ കൈപുസ്തകം

കോഴിക്കോട്: പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്തുന്നുണ്ടെന്ന് താമരശേരി രൂപതയുടെ കൈപുസ്തകം. വര്‍ഗീയ പരാമര്‍ശങ്ങളും വിചിത്രവാദങ്ങളുമാണ് പുസ്തകത്തിലുള്ളത്. ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും പുസ്തകത്തില്‍ പറയുന്നു.

റംസാന്‍, ഈദ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വീടുകളിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് ലൗ ജിഹാദിന് വേണ്ടിയാണെന്നും പുസ്തകത്തില്‍ പറയുന്നു. ലൗ ജിഹാദിന്റെ ഘട്ടങ്ങളും തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

”പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതര്‍ വഴി ചെയ്യുന്ന ആഭിചാരക്രിയയാണ് കൈ വിഷം അഥവാ ഓതിക്കെട്ടല്‍. പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുകള്‍ സ്വന്തമാക്കിയോ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രിയ നടത്താറുണ്ട്.”-പുസ്തകത്തില്‍ പറയുന്നു.

എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം, പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ തുടങ്ങിയ തലക്കെട്ടുകളിലാണ് പുസ്തകത്തില്‍ ലൗജിഹാദിനെക്കുറിച്ച് പറയുന്നത്. ഒന്‍പത് ഘട്ടങ്ങളായാണ് മതംമാറ്റം നടക്കുന്നത്.

വളരെ ആസൂത്രിതമായാണ് ഇത് നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് ഇസ്ലാമിക സംഘടനകള്‍ വന്‍തുക പ്രതിഫലം നല്‍കും. പെണ്‍കുട്ടികളെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം ഇസ്ലാം തത്വപ്രകാരം തിന്‍മയല്ലെന്നും താമരശേരി രൂപതയുടെ പുസ്തകത്തില്‍ പറയുന്നു.

Exit mobile version