‘പിതാവ് പറഞ്ഞതാണ് ശരി, അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെ ആണ് മതതീവ്രത, ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം’; പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ പിന്തുണച്ച് നടന്‍ കൃഷ്ണകുമാര്‍

തിരുവനന്തപുരം: ‘ലവ് ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ്’ തുടങ്ങിയ വിവാദ പരാമര്‍ശങ്ങളില്‍ പാലാ ബിഷപ്പ് മാര്‍ ജോസ് കല്ലറങ്ങാട്ടിയെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഒരു നല്ല കാര്യം പറഞ്ഞതിനാണ് എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

പാലാ ബിഷപ്പ് പറഞ്ഞത് ധര്‍മമാണെന്നും ഭാരതീയര്‍ എന്നും ധര്‍മത്തിന്റെ കൂടെയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെയാണ് മതതീവ്രതയെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഇത് ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള യുദ്ധമാണ്. പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധര്‍മ്മം. എന്നും ധര്‍മ്മത്തിന്റെ കൂടെയാണ് ഭാരതീയര്‍ നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ. പിതാവ് പറഞ്ഞതാണ് ശരി. അദ്ദേഹത്തിന്റെ വാക്കുകളില്‍ എവിടെ ആണ് മതതീവ്രത. ലോകം മുഴുവന്‍ വരും തലമുറകളെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നില്‍ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം. ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം.

നന്മ ചിന്തിക്കുന്ന ആര്‍ക്കും സ്വീകരിക്കാം. വേണ്ടാത്തവര്‍ക്ക് വിട്ടുകളയാം. പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരില്‍, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തില്‍ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാന്‍ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം. രാജ്യസ്നേഹികളായ ഓരോ പൗരന്മാരും ഇത് തിരിച്ചറിയുക. പിതാവിന്റെ നല്ല സന്ദേശത്തെ പിന്തുണക്കുക, പ്രതികരിക്കുക. സ്വന്തം നേട്ടങ്ങള്‍ക്കായി പണ്ട് മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചു.

ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വെച്ച് പുലര്‍ത്തുന്ന ചൈനയുടെയും പാകിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒന്ന് മനസ്സിലാക്കുക. ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രന്‍ ശ്രി നരേന്ദ്രമോദിയാണ്. 8 ഇഞ്ച് മോര്‍ട്ടാര്‍ ഇന്ത്യയില്‍ വീണപ്പോള്‍ 80 കിലോമീറ്റര്‍ അകത്തു കയറി പാകിസ്താന്റെ നെഞ്ചില്‍ വെടിപൊട്ടിച്ച ഭരണകൂടമാണ്.

വിശ്വസിച്ച് കൂടെ ജീവിക്കുന്ന ദേശസ്നേഹികളായ ഭാരതീയ സഹോദരങ്ങള്‍ക്ക്, അത് ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആരുമാകട്ടെ, അവരുടെ വിഷമ ഘട്ടങ്ങളില്‍, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കും. സംരക്ഷിക്കും. ഒന്നോര്‍ക്കുക ദേവന്മാരുള്ളിടത്തു അസുരന്മാര്‍ വരും. തുടക്കത്തില്‍ അസുരന്മാര്‍ക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാര്‍ക്കുള്ളതാണ്. ധര്‍മ്മം ജയിക്കും. ധര്‍മ്മമേ ജയിക്കാവു. ഇന്നു ഞായറാഴ്ച. പിതാവിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തികള്‍ക്ക് ശക്തി പകരാനാവട്ടെ ഇന്നത്തെ പ്രാര്‍ത്ഥന. ജയ് ഹിന്ദ്..

Exit mobile version