ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ്‌ തഴച്ചു വളരും; കായ്ഫലം കൂട്ടാന്‍ ‘ടിപ്പുമായി’ സുരേഷ് ഗോപി

Suresh Gopi MP | Bignewslive

തൃശ്ശൂര്‍: ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചു വളരുമെന്ന പുതിയ അറിവ് പങ്കുവെച്ച് സുരേഷ് ഗോപി എം.പി. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്നും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ രീതി പങ്കുവെച്ചത്. കേരളത്തിലുടനീളം തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട്ടില്‍ ഒരു തെങ്ങിന്‍ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

ആദ്യ തൈ വെച്ചത് അന്തരിച്ച സാഹിത്യകാരന്‍ വികെഎന്നിന്റെ തിരുവില്ലാമലയിലെ വീട്ടുവളപ്പില്‍. ഇതു പോലെ ആദ്യഘട്ടത്തില്‍ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തൈ നട്ടു.

സുരേഷ് ഗോപിയുടെ വാക്കുകള്‍

ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിന്‍ തൈകളും വിത്തിനങ്ങളുമുണ്ട്. അതിലൊന്നും ഞാന്‍ കൈവയ്ക്കില്ല. നമ്മുടെ നാടന്‍ തൈകള്‍ എട്ടോ പത്തോ വര്‍ഷം കായ്ക്കുന്നവയാണവ. അതിന്റെ പൊരുളെന്താണെന്ന് ഈ ശാസ്ത്രജ്ഞര്‍ക്ക് മുഴുവനറിയാം. പശുവിനെ വളര്‍ത്താനുള്ള ശീലമുണ്ടാവണം. അപ്പോള്‍ ചാണകമിട്ട് കൊടുക്കാം വളമായി. ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടി വച്ചു പാട്ടൊക്കെ വച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി.

യേശുദാസും ചിത്രയും വിചാരിച്ചാല്‍ തെങ്ങിന്റെ കായ്ഫലം കൂട്ടാന്‍ പറ്റും. എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാന്‍ തയ്യാറായാല്‍ തന്നെ ഇവിടെ ഒരു കോടി തെങ്ങിന്‍ തൈകള്‍ നടാനാവും. തേങ്ങയും അതിന്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാന്‍ സാധിക്കും. കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ കുറ്റ്യാടി തെങ്ങിന്‍ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

Exit mobile version