കോവിഡിനെ നേരിടുന്നതിൽ കേരളം പരാജയം, യോഗിയുടെ മുന്നിൽ കേരളത്തെ ഇകഴ്ത്തി സാബു ജേക്കബ്; നിക്ഷേപത്തിന് ക്ഷണിച്ച് യോഗി

ലഖ്‌നൗ: കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നിൽ വെച്ച് പരാമർശം നടത്തി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തെ ഇകഴ്ത്തി കൊണ്ടുള്ള സാബുവിന്റെ പരാമർശം.

കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങൾ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് ആരോപിച്ചു. ഭരണപ്രതിപക്ഷ കക്ഷികൾ ആത്മാർത്ഥയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തെലങ്കാനയിൽ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.

ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.

കേരളത്തിൽ അനാവശ്യ പരിശോധനകൾ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറിയത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സാബു തെലങ്കാനയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.

Exit mobile version