ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം, വവ്വാല്‍ കടിച്ചതാണെന്ന് കണ്ടാല്‍ കളയുക; നിപ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാന്‍ ഭീതിയെക്കുറിച്ച് കൃഷ്ണകുമാര്‍

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. കോഴിക്കോട് ചാത്തമംഗലം സ്വദേശിയായ 12കാരനാണ് നിപ സ്ഥിരീകരിച്ചത്. കുട്ടി ചികിത്സയില്‍ കഴിയവെ മരിച്ചു. നിപ്പ ബാധിച്ച് മരിച്ച കുട്ടി വീടിനടുത്തുള്ള മരത്തില്‍ നിന്ന് റമ്പൂട്ടാന്‍ കഴിച്ചിരിക്കാം എന്ന നാട്ടുകാരുടെ സംശയത്തെ തുടര്‍ന്ന് കേന്ദ്ര ഏജെന്‍സിയായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പരിശോധന നടത്തിയിരുന്നു.

ഇത് ജനങ്ങളില്‍ റമ്പൂട്ടാനെ കുറിച്ചുള്ള ഭീതിക്ക് കാരണമായി. നിപ്പ വൈറസിനെ തുടര്‍ന്നുള്ള റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് പറയുകയാണ് നടന്‍ കൃഷ്ണ കുമാര്‍. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരമെന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പഴവര്‍ഗങ്ങള്‍ കഴിക്കേണ്ടത് ആരോഗ്യത്തിന് നല്ലതാണെന്നും നല്ല രീതിയില്‍ എല്ലാവരും സൂക്ഷിക്കണമെന്നും ഒരു മാധ്യമത്തോടായി കൃഷ്ണകുമാര്‍ പറഞ്ഞു. കൃഷ്ണകുമാറിന്റെ റമ്പൂട്ടാന്‍ കൃഷി കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് വലിയ രീതിയില്‍ ശ്രദ്ധ നേടിയത്. സ്വന്തം യൂട്യൂബ് ചാനലിലും മകളും നടിയുമായി അഹാനയുടെ യൂട്യൂബ് ചാനലിലും റമ്പൂട്ടാനെ കുറിച്ചുള്ള വീഡിയോകള്‍ വന്നിരുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകള്‍:

‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചു എന്ന് കരുതി നമ്മള്‍ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാന്‍ സീസണ്‍ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള്‍ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു.

ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള്‍ എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്.

ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.’

Exit mobile version