മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍ നിന്നു തീപടര്‍ന്ന് പൊള്ളലേറ്റു; പ്രാര്‍ത്ഥനകള്‍ വിഫലമായി, വര്‍ഷ മരണത്തിന് കീഴടങ്ങി

കൊടുവായൂര്‍: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പില്‍നിന്ന് തീപര്‍ടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു. കൊടുവായൂര്‍ കാക്കയൂര്‍ ചേരിങ്കല്‍ വീട്ടില്‍ കണ്ണന്റെയും രതിയുടെയും മകള്‍ വര്‍ഷയാണ് (17) മരണത്തിന് കീഴടങ്ങിയത്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഈമാസം രണ്ടിന് ഉച്ചയ്ക്ക് 12.10-നാണ് വര്‍ഷയ്ക്ക് പൊള്ളലേറ്റ അപകടം നടന്നത്. പല്ലശ്ശന വി.ഐ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ വര്‍ഷ പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും മണ്ണെണ്ണ ഒഴിച്ചതോടെ ആളിക്കത്തിയ തീ മുടിയിലും വസ്ത്രത്തിലും പിന്നീട് ശരീരത്തിലേക്കും പടര്‍ന്നാണ് ഗുരുതരമായി തീപൊള്ളല്‍ ഏല്‍ക്കുകയായിരുന്നു.

മുറിയില്‍ കിടക്കുകയായിരുന്ന അച്ഛന്‍ കണ്ണന്‍ നിലവിളികേട്ട് അടുക്കളയിലെത്തിയപ്പോള്‍ പൊള്ളലേറ്റ മകളെയാണ് കണ്ടത്. ഉടന്‍ വെള്ളമെടുത്ത് ഒഴിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. 65 ശതമാനം പൊള്ളലേറ്റതായി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിദഗ്ധചികിത്സയ്ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു.

എന്നാല്‍, അവിടെ ഐ.സി.യു. കിടക്ക ഒഴിവില്ലാത്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുലക്ഷത്തിലേറെ രൂപ ചെലവുവരുന്ന ചികിത്സയുടെ അഡ്വാന്‍സായി 2.5 ലക്ഷം രൂപ അടയ്ക്കാന്‍ സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടു. ഇതിനു കഴിയാതെ വന്നതോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അച്ഛന്‍ കണ്ണന്‍ പാലക്കാട്ട് ഓട്ടോഡ്രൈവറും അമ്മ രതി പുതുനഗരത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.

Exit mobile version