കൊല്ലത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; പ്രതി ആശിഷ് പിടിയില്‍, അറസ്റ്റിലായത് തമിഴ്‌നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കവെ

കൊല്ലം: കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തില്‍ പ്രതി ആശിഷ് പിടിയില്‍. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തെന്മലയില്‍ നിന്നാണ് ആശിഷിനെ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ചാണ് ഷംലയ്ക്കും മകന്‍ സാലുവിനും അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ഉണ്ടായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആശിഷിന്റെ ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്. അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശിഷ് ഇരുവരെയും കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു.

പ്രാണരക്ഷാര്‍ത്ഥം പരവൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു ഇരുവരും. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ആശിഷ് അമ്മയ്ക്കും മകനുമെതിരെ കളളക്കേസ് നല്‍കാനും ശ്രമം നടത്തിയിരുന്നു. ഇതുംവിലപോവില്ലെന്ന് അറിഞ്ഞതോടെ ആശിഷ് നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്.

Exit mobile version