അന്വേഷിച്ച് വരേണ്ടെന്ന് കത്തെഴുതി വെച്ച് ഭാര്യ പോയി, ഭര്‍ത്താവ് താമസസ്ഥലത്ത് തൂങ്ങിമരിച്ചു, യുവതിയെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കി പോലീസ്

ശാസ്താംകോട്ട: ഭാര്യയെ കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ അരുണ്‍ ഡി.രാജ് (29) ആണ് ജീവനൊടുക്കിയത്. കാണാതായ ഇയാളുടെ ഭാര്യ ലിറ്റി രാജനു (21) വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ഗുജറാത്തില്‍ ടയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു അരുണ്‍. സമീപവാസികളായ അരുണും ലിറ്റിയും 2019 ഓഗസ്റ്റ് 6നാണ് വിവാഹിതരായത്. തുടര്‍ന്ന് ലിറ്റി അരുണിനും കുടുംബത്തിനുമൊപ്പം ഗുജറാത്തില്‍ താമസിക്കുകയായിരുന്നു. ഇതിനിടെ കുണ്ടറയില്‍ നഴ്‌സിങ് പഠനവും തുടര്‍ന്നു.

സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞാണ് ഗുജറാത്തില്‍ നിന്നു ലിറ്റി നാട്ടിലെത്തിയത്. അരുണിന്റെ വീട്ടില്‍ എത്തിയ ശേഷം കഴിഞ്ഞ ഓഗസ്റ്റ് 16നു കാണാതാവുകയായിരുന്നു. താന്‍ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ കത്തും കണ്ടെത്തി.

ഇതില്‍ മനംനൊന്ത് അരുണ്‍ ജീവനൊടുക്കുകയായിരുന്നു. ഗുജറാത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് അരുണിനെ കണ്ടെത്തിയത്. നാട്ടില്‍ എത്തിച്ച മൃതദേഹം സംസ്‌കരിച്ചു.സംഭവത്തില്‍ അരുണിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നു യുവതി ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും ഫോണ്‍കോളുകള്‍ പരിശോധിച്ച് സമീപ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Exit mobile version