കാറില്‍ നിന്നും പുറത്തിറങ്ങേണ്ട, ആര്‍ക്കും വാക്‌സിന്‍ സ്വീകരിച്ച് മടങ്ങാം; കൊച്ചി ലുലുമാളില്‍ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ ക്യാംപ് ആരംഭിച്ചു

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൊച്ചു ലുലു മാളില്‍ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ ക്യാംപ് ആരംഭിച്ചു. ഇടപ്പള്ളി എംഎജെ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാംപ് സംഘടിപ്പിച്ചത്. ക്യാംപില്‍ ആര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം, അതും കാറില്‍ നിന്നും പുറത്തുപോലും ഇറങ്ങാതെ തന്നെ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.

കോവിഷീല്‍ഡ് വാക്‌സിനാണ് ക്യാംപില്‍ നല്‍കുന്നത്. ആഗസ്റ്റ് 27 വരെയാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. ഈ സമയത്ത് കൊച്ചി ലുലു മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്ങിലെത്തി, അവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബൂത്തില്‍ ഗവണ്‍മെന്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയും, വാക്സിനേഷനാവശ്യമായ തുകയും നല്‍കി കഴിഞ്ഞാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശകരുടെ വാഹനത്തിനരികിലെത്തി വാക്സിനേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതാണ്.

വാക്സിനേഷന്‍ സ്വീകരിച്ച് 30 മിനുറ്റ് നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം സ്വീകര്‍ത്താക്കള്‍ക്ക് മടങ്ങാവുന്നതാണ്. 780 രൂപ നിരക്കില്‍ ആദ്യ ഡോസ്, രണ്ടാം ഡോസ് വാക്സിനുകള്‍ ലഭ്യമാണ്. കോവിഡ് പ്രതിരോധത്തില്‍ എന്നും കര്‍ശന നിലപാടാണ് ലുലു മാള്‍ സ്വീകരിച്ചിട്ടുള്ളത്. ഇപ്പോള്‍ വാക്‌സിന്‍ ജനങ്ങളിലേയ്ക്കും എത്തിക്കുന്നതിനായി വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ച് സ്ഥാപനം മാതൃകയാവുകയാണ്.

കോവിഡ് വാക്സിനേഷന്‍ സമൂഹത്തിന്റെ അത്യാവശ്യമായിരിക്കേ, കൂടുതല്‍ ആളുകളിലേക്ക് വളരെപ്പെട്ടെന്ന് വാക്സിന്‍ എത്തിക്കുക എന്നതാണ് ഈ ക്യാംപിലൂടെ ലുലു ഗ്രൂപ്പ് ലക്ഷ്യമാക്കുന്നത്.

Exit mobile version