പിഎച്ച്ഡി പ്രബന്ധം പുസ്തകമാക്കും: അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; ചിന്ത ജെറോം

തിരുവനന്തപുരം: പിഎച്ച്ഡി നേടിയതിന് പിന്നാലെ തന്റെ അടുത്ത ലക്ഷ്യം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ആണെന്ന് യുവജനകമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോം. പിഎച്ച്ഡി ഗവേഷണപ്രബന്ധം പുസ്തകരൂപത്തില്‍ പുറത്തിറക്കാനും ശ്രമമുണ്ടെന്ന് ചിന്ത വ്യക്തമാക്കി.

കോളേജ് അദ്ധ്യാപികയാകുക എന്നതാണ് ജീവിതത്തിലെ വലിയൊരു ലക്ഷ്യം. പൊതുപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകണം. ജെആര്‍എഫ് യോഗ്യത നേടിയ ശേഷം ചില കോളേജുകളിലെ അദ്ധ്യാപക അഭിമുഖത്തിന് പോയിരുന്നു.

നേരത്തെ കേരള സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന്റെ കോണ്ടാക്ട് ക്ലാസുകള്‍ എടുത്തിരുന്നു. അപ്പോള്‍ പഠിപ്പിച്ചവരൊക്കെ ഇടയ്ക്കു കാണമ്പോള്‍ ടീച്ചറേയെന്ന് വിളിക്കുന്നത് വലിയ സന്തോഷമാണെന്നും ചിന്ത പ്രതികരിച്ചു.

പിഎച്ച്ഡി ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ താന്‍ ജെആര്‍എഫ് തുക കൈപ്പറ്റിക്കൊണ്ടാണ് യുവജന കമ്മിഷന്‍ അദ്ധ്യക്ഷയായതെന്നും ഫുള്‍ ടൈം പിഎച്ച്ഡിയാണ് ചെയ്തതെന്നുമൊക്കെ ചിലര്‍ ആരോപണമുന്നയിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളോട് പ്രതികരിക്കേണ്ടന്നാണ് തീരുമാനിച്ചിരുന്നത്. തന്നെ വിളിച്ച സുഹൃത്തുക്കളോടൊക്കെ കാര്യം പറഞ്ഞു.

പിഎച്ച്ഡി പാര്‍ട് ടൈം ആക്കിയതിന്റെ രേഖകള്‍ അയച്ചുകൊടുത്തു. അവരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവന്നതെന്ന് ചിന്ത പറയുന്നു.

‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’- എന്ന വിഷയത്തിലായിരുന്നു ചിന്ത ജെറോമിന്റെ ഗവേഷണം.

Exit mobile version