പെരുമ്പാവൂർ: സ്വന്തം മകളുടെ വിവാഹത്തിന് ഒപ്പം മറ്റൊരു പെൺകുട്ടിയുടെ വിവാഹം കൂടി വിവാഹം നടത്തി പെരുമ്പാവൂരിലെ മുൻ കൗൺസിലർ എൻ അശോകിന്റെയും കുടുംബത്തിന്റെയും നന്മ. ആഘോഷമായി നടത്താൻ നിശ്ചയിച്ചിരുന്ന മകളുടെ വിവാഹം കോവിഡ് കാലത്ത് ലളിതമാക്കേണ്ടി വന്നപ്പോഴാണ് മറ്റൊരു പെൺകുട്ടിയുടെ വിവാഹം കൂടി നടത്താൻ തീരുമാനിച്ചത്.
പെരുമ്പാവൂർ അരുണാലയത്തിൽ അശോക് കുമാർ-സുജാത ദമ്പതിമാരുടെ മകൾ ഡോ. അഞ്ജലിയുടേയും ആലപ്പുഴ ചേപ്പാട് ഗീതാഞ്ജലിയിൽ എൻ രാജന്റേയും ഗീതയുടേയും മകൻ ക്യാപ്റ്റൻ ഡോ. രാഹുൽ രാജനും തമ്മിലുള്ള വിവാഹസത്കാര വേദിയിലാണ് അമൃതയുടേയും അഖിലിന്റേയും വിവാഹസത്കാരവും നടന്നത്. അമൃതയ്ക്കാവശ്യമായ ആഭരണങ്ങൾ, വസ്ത്രങ്ങൾ, ഉൾപ്പെടെ എല്ലാ ചെലവുകളും ഏറ്റെടുത്ത് നടത്തിയത് അശോക് കുമാറാണ്.
കുഴിപ്പിള്ളിക്കാവിലായിരുന്നു വിവാഹം. പെരുമ്പാവൂർ പാത്തിക്കൽക്കുടി വീട്ടിൽ പരേതനായ അശോകന്റെ മകളാണ് അമൃത. വരൻ ആലുവ കോട്ടപ്പടി വീട്ടിൽ സുദേശന്റേയും കുമാരിയുടേയും മകനാണ് അഖിൽ. ഇവരുടെ വിവാഹം പെരുമ്പാവൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹാളിൽ നടന്നു.
ഇരുദമ്പതികളുടേയും വിവാഹസത്കാരം ഒരുമിച്ച് പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടന്നു.