ഇശല്‍ മറിയത്തിനെയും കാസിമിനെയും ചേര്‍ത്ത് പിടിച്ച് മുഹമ്മദ്: ഇരുവര്‍ക്കും 8.5 കോടി വീതം നല്‍കും

കണ്ണൂര്‍: എസ്എംഎ രോഗം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ഇശല്‍ മറിയത്തിനും ചപ്പാരപ്പടവ് സ്വദേശി മുഹമ്മദ് കാസിമിനും ഇനി അടിയന്തിര ചികിത്സ വൈകില്ല.

കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സാ ഫണ്ടില്‍ നിന്ന് ഇരുവര്‍ക്കും ചികിത്സയ്ക്കാവശ്യമായ 8.5 കോടി വീതം നല്‍കും. മുഹമ്മദ് ചികിത്സാ കമ്മിറ്റിയാണ് ഇക്കാര്യം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.

മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് പ്രതീക്ഷിക്കുന്ന തുക കഴിഞ്ഞ് ബാക്കിയുള്ളത് സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച മറ്റുള്ളവര്‍ക്ക് നല്‍കാന്‍ മുഹമ്മദ് ചികിത്സാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇശല്‍ മറിയം, കാസിം എന്നിവര്‍ക്ക് ആവശ്യമായ തുക നല്‍കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ മുഖേന ഈ തുക കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ വഴി നല്‍കുമ്പോള്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഇരുവരുടെയും ചികിത്സാ കമ്മിറ്റികള്‍ക്ക് 8.5 കോടി രൂപ വീതം നേരിട്ട് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്സന്‍ ഫാരിഷ ടീച്ചറും ജനറല്‍ കണ്‍വീനര്‍ ടിപി അബ്ബാസ് ഹാജിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എസ്എംഎ ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആരംഭിച്ച ധനസമാഹരണത്തിലേക്ക് ദിവസങ്ങള്‍ കൊണ്ട് 46.78 കോടി രൂപയാണ് ലഭിച്ചത്. മുഹമ്മദിന്റെ ചികിത്സയ്ക്ക് 18 കോടി രൂപ ആവശ്യമുള്ളപ്പോഴായിരുന്നു ഇത്രയും തുക ലഭിച്ചത്. ആവശ്യത്തിലും അധികം തുക ലഭിച്ചതോടെ പണം അയയ്ക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ചികിത്സാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

Exit mobile version