മരുന്നിന് കാത്ത് നില്‍ക്കാതെ കുഞ്ഞ് ഇമ്രാന്‍ യാത്രയായി: സുമനസ്സുകള്‍ കനിഞ്ഞ 17.04 കോടി രൂപ സര്‍ക്കാറിലേക്ക്

അങ്ങാടിപ്പുറം: സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഇമ്രാന്റെ ചികിത്സക്കായി സുമനസ്സുകള്‍ കനിഞ്ഞ തുക ചികിത്സാ സഹായസമിതി സര്‍ക്കാര്‍ ഫണ്ടിലേക്ക് നല്‍കി.

കുളങ്ങരത്തൊടി ആരിഫിന്റെ മകനായിരുന്നു ആറുമാസം പ്രായമായിരുന്ന ഇമ്രാന്‍. 18 കോടി രൂപ ചെലവ് വരുന്ന മരുന്ന് അമേരിക്കയില്‍ നിന്ന് വരുത്തി ചികിത്സിച്ചാല്‍ രോഗം മാറ്റാനാകുമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പണത്തിനായി സമൂഹ സമാഹരണം നടത്തിയത്.

മഞ്ഞളാംകുഴി അലി എംഎല്‍എ ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ച് സമാഹരണത്തിന് മുന്നിട്ടിറങ്ങി. 16.60 കോടി രൂപയോളം ബാങ്ക് അക്കൗണ്ടില്‍ എത്തിയെങ്കിലും മരുന്നെത്തിക്കുന്നതിന് മുമ്പേ ഇമ്രാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരണത്തിന് കീഴടങ്ങി. ലഭിച്ച സഹായത്തില്‍ നിന്ന് പണമൊന്നും ഉപയോഗിച്ചില്ല.

Read Also: മിഠായിയില്‍ വിഷാംശം: മൂന്നുസഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം

സംഖ്യ വിനിയോഗവുമായി ബന്ധപ്പെട്ട് ചികിത്സാസഹായസമിതി മൂന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. പക്ഷേ ഇതേ രോഗം ബാധിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചികിത്സക്കായി ഈ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

തുക സര്‍ക്കാറിലേക്ക് നല്‍കണമെന്ന നിര്‍ദേശമാണ് കോടതിയില്‍ നിന്നുണ്ടായത്. അക്കൗണ്ടില്‍ ലഭിച്ച 16.60 കോടി രൂപയും പലിശയിനത്തില്‍ വന്ന 43.60 ലക്ഷം രൂപയും ചേര്‍ത്ത് 17.04 കോടി രൂപ സമിതി സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് കൈമാറി.

Exit mobile version