തിരുവിതാംകൂർ ദേവസ്വംബോർഡ് 500 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കൽ ലക്ഷ്യം

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കൈവശമുള്ള 500 കിലോഗ്രാം സ്വർണം റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ നടപടികൾ ആരംഭിച്ചു. കേരളാ ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലുടൻ സ്വർണഉരുപ്പടികൾ ഉരുക്കി കട്ടിയാക്കി ബാങ്കിൽ നിക്ഷേപിക്കാനാണ് പദ്ധതി.

നിലവിലെ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഇത് ചെറിയ ആശ്വാസമാകും. ക്ഷേത്രങ്ങളിൽ കാണിക്കയായും നടവരവായും കിട്ടിയ സ്വർണമാണു നിക്ഷേപിക്കുന്നത്. ഇതിന്റെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 500 കിലോയോളം ഉണ്ടെന്നു കണ്ടെത്തിയത്.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണുള്ളത്. അതിനാൽ കോടതിയുടെ അനുമതികൂടി ലഭിച്ചാലേ റിസർവ് ബാങ്കിനു കൈമാറാനാകൂ.

റിസർവ് ബാങ്കാകട്ടെ ഉരുപ്പടിയായി സ്വർണം സ്വീകരിക്കില്ല. അതിനാൽ മുഴുവൻ ഉരുപ്പടികളും ഉരുക്കി സ്വർണകട്ടിയാക്കിയാണു നൽകുക. ഇതു ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാങ്ക് അധികൃതർ ചെയ്യും. ഗുരുവായൂർ, പളനി, തിരുപ്പതി ദേവസ്വങ്ങൾ ഇത്തരത്തിൽ റിസർവ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ചതും അമൂല്യവുമായ ആഭരണങ്ങളും അലങ്കാരങ്ങളും എടുക്കില്ല. ഇവയെല്ലാം പൈതൃക സ്വത്തുക്കളുടെ അമൂല്യശേഖരത്തിൽ സൂക്ഷിക്കും. ഇവയെല്ലാമായി ഏകദേശം നാലായിരം കിലോയോളം വരുന്ന സ്വർണ ഉരുപ്പടികൾ ദേവസ്വത്തിന് കീഴിൽ ഉണ്ടെന്നാണു പറയുന്നത്.

Exit mobile version