5 മാസം മുന്‍പ് പിതാവ് മരിച്ചു, പിന്നാലെ മകന്‍ അഖിലും; അപകടം തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ അത്താണിയെ

തിരുവല്ലം: പിതാവ് പ്രമേഷ് അഞ്ചു മാസം മരിച്ചതിന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്ന് കുടുംബം മുക്തമാകുന്നതിന് പിന്നാലെ വിധി മകനെയും തട്ടിയെടുത്തു. അപകടത്തിലാണ് 21കാരന്‍ അഖില്‍ മരിച്ചത്. ചിത്രാഞ്ജലി ജംഗ്ഷനു സമീപം കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ടാണ് സ്‌കൂട്ടര്‍ യാത്രികനായ അഖില്‍ ദാരുണമായി മരിച്ചത്.

കാട്ടാക്കട ചെട്ടിക്കോണം തോപ്പുവിളാകത്ത് പ്രവീണ്‍ നിവാസില്‍ പ്രമേഷ്-ലത ദമ്പതിമാരുടെ മകനാണ് അഖില്‍. തിരുവല്ലത്തു സ്വകാര്യ വാഹന കമ്പനി ജീവനക്കാരനായ അഖില്‍ ഇന്നലെ രാവിലെ ജോലിക്കായി വരുമ്പോഴായിരുന്നു സംഭവം. അഖിലിന്റെ പിതാവ് മാസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. തുടര്‍ന്ന് അഖില്‍ ആയിരുന്നു കുടുംബത്തിന്റെ അത്താണി. ഇതോടെ കുടുംബം അനാഥമായി.

സഹോദരങ്ങള്‍ അഖില, പ്രവീണ്‍. പരുക്കേറ്റ അഖില്‍ ഒരു മണിക്കൂറോളം റോഡില്‍ കിടക്കേണ്ടി വന്നതായി നാട്ടുകാരും നഗരസഭ കൗണ്‍സിലറും ആരോപിച്ചു. തിരുവല്ലം പോലീസ് സ്റ്റേഷനു വിളിപ്പാടകലെ രാവിലെ 8.30 ന് നടന്ന അപകടത്തില്‍ ഒരു മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും കൗണ്‍സിലര്‍ ഡി ശിവന്‍കുട്ടി പരാതിപ്പെട്ടു. സംഭവം നടന്ന ഉടന്‍ പൊലീസ് എത്തി എങ്കിലും പരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഗതാഗതം നിയന്ത്രിക്കാനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്.

Exit mobile version