കടകള്‍ തുറന്നില്ല, ചെരുപ്പ് വാങ്ങാനായില്ല: ‘പാളച്ചെരുപ്പ്’ നിര്‍മ്മിച്ച് അബ്ദുട്ടി

എടപ്പാള്‍: കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ പൊട്ടിയ ചെരിപ്പിന് പകരമൊന്ന് വാങ്ങിക്കാന്‍ കഴിഞ്ഞില്ല, ഇതോടെ വളയംകുളം സ്വദേശിയായ അബ്ദുട്ടി സ്വന്തമായി തന്നെ ചെരിപ്പ് ഉണ്ടാക്കിയിരിക്കുകയാണ്. പാളച്ചെരുപ്പ്.

ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാളകൊണ്ട് നല്ല അത്യുഗ്രന്‍ ചെരിപ്പാണ് അബ്ദുട്ടി ഉണ്ടാക്കിയെടുത്തിരിക്കുന്നത്. കഴുങ്ങിന്‍ തോട്ടത്തില്‍ വീണ് കിടന്ന നല്ലൊരു പാളയെടുത്തു. മനോഹരമായ ചെരുപ്പ് നിര്‍മിച്ചു.

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിട്ട് ഏതാനും വര്‍ഷം മാത്രമെ ആയിട്ടുള്ളൂ എങ്കിലും ജോലി മതിയാക്കി വീട്ടിലിരിക്കാന്‍ അബ്ദുട്ടിക്കാക്ക് മനസ്സ് വന്നില്ല. നാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് അബ്ദുട്ടിക്ക ഇപ്പോള്‍.

വയസ് 60 കഴിഞ്ഞെങ്കിലും പ്രദേശത്ത് ആരോരുമില്ലാത്ത കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും തന്നാല്‍ കഴിയുന്നത് ചെയ്ത് കൊടുക്കുന്ന അബ്ദുട്ടി സന്നദ്ധസേന വളണ്ടിയറുമാണ്.

പ്രദേശത്ത് അപകടങ്ങളോ മറ്റു ആപത്തുകളോ സംഭവിച്ചാല്‍ അബ്ദുട്ടിക്ക ഓടിയെത്തും, ഏത് പാതിരാത്രിയിലും പ്രായം തളര്‍ത്താത്ത അബ്ദുട്ടിയുടെ സേവനത്തിന് ഇപ്പോള്‍ പാളയില്‍ സ്വന്തമായി നെയ്‌തെടുത്ത ചെരുപ്പും കൂട്ടിനുണ്ട്.

Exit mobile version