മതപ്രമാണിമാര്‍ക്ക് ദേശസ്‌നേഹമില്ല: കേരളം സിറിയയായി മാറും; അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: കേരളത്തെ സിറിയയോട് ഉപമിച്ച് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. തീവ്രവാദത്തിനെതിരെ പ്രതികരിച്ചില്ലെങ്കില്‍ കേരളം സിറിയായി മാറുമെന്ന് ബിജെപി നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

അബ്ദുള്ളക്കുട്ടിയുടെ വാക്കുകളെ ഉദ്ധരിച്ച് ബിജെപി കേരളം പുറത്തുവിട്ട കുറിപ്പിലാണ് ഗുരുതരമായ ആരോപണമുള്ളത്. കേരളം തീവ്രവാദത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ സംസ്ഥാനം സിറിയയായി മാറുമെന്നും പരോക്ഷമായി അബ്ദുള്ളക്കുട്ടി ആരോപിച്ചു. നേരത്തെയും സമാന ആരോപണവുമായി ബിജെപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. കേരളത്തിലെ മതപ്രമാണിമാര്‍ക്ക് ദേശസ്‌നേഹമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആഗോള തീവ്രവാദത്തിന് കേരളത്തില്‍ നിന്ന് റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലും അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചാല്‍ അതിന്റെ പ്രതിഫലനം കേരളത്തില്‍ ഉണ്ടാവുമെന്ന സ്റ്റേറ്റ്മാന്‍ റിപ്പോര്‍ട്ടും ഭീതിപ്പെടുത്തുന്നതാണ്. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് യുദ്ധം ചെയ്ത് കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫയാസ് കൊല്ലപ്പെട്ടപ്പോള്‍ ഉമ്മ സഫിയ ‘നമ്മക്ക് മോനേക്കാള്‍ വലുതാണ് രാജ്യം’ എന്നാണ് പറഞ്ഞത്. ഇതാണ് നാം മാതൃകയാക്കേണ്ടത്. ആ ഉമ്മയ്ക്കുള്ള ദേശസ്നേഹം മതപ്രമാണിമാര്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാശ്മീരില്‍ നിന്നും തീവ്രവാദത്തെ ഏതാണ്ട് തുടച്ചുനീക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാരിന് സാധിച്ചു. അബ്ദുള്‍ നാസര്‍ മദനിയേയും സക്കീര്‍ നായിക്കിനെയും പോലെയുള്ളവരാണ് രാജ്യത്ത് തീവ്രവാദം വളര്‍ത്തിയത്. തീവ്രവാദം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് യുവാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ജിഹാദിന്റെ പേരില്‍ ആയുധമേന്തി മറ്റുള്ളവരുടെ ജീവന്‍ അപഹരിക്കുന്നതും, അവരുടെ സൈ്വര്യജീവിതം കെടുത്തുന്നതും മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version