മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളി; ഒടുവില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും

തിരുവനന്തപുരം: വീട്ടില്‍ മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളിച്ച വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീകാര്യം ചെക്കാലമുക്കില്‍ 21കാരനായ ഇമ്രാന്‍ അബ്ദുള്ളയെ കണ്ടെത്തിയത്.

എസ്.എ.ടി. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് സിനിയുടേയും കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് റിയാസിന്റെയും മകനാണ്. മാര്‍ ഇവാനിയോസ് കോളേജിലെ ബി.എ. ലിറ്ററേച്ചര്‍ അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞു നില്‍ക്കുകയായിരുന്നു ഇമ്രാന്‍.

വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പിതാവാണ് വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇമ്രാന്റെ മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഗെയിം കളിക്കാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. ഇംതിയാസാണ് മരിച്ച ഇമ്രാന്റെ സഹോദരന്‍. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

Exit mobile version