ദേഹോപദ്രവവും മോശമായ പെരുമാറ്റവുമെന്ന് വനിതാ ഡോക്ടറുടെ പരാതി; മേജർ രവിയുടെ സഹോദരൻ കണ്ണൻ പട്ടാമ്പിക്ക് എതിരെ പോലീസ് കേസെടുത്തു

പാലക്കാട്: സിനിമാ താരവും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പിക്കെതിരെ പട്ടാമ്പിക്ക് എതിരെ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ കേസെടുത്തു. മോശമായി പെരുമാറിയെന്നാണ് വനിതാ ഡോക്ടറുടെ പരാതി.

ഒന്നര വർഷത്തിനിടെ പലതവണ കണ്ണൻ മോശമായി പെരുമാറിയെന്നും മുൻപു കൊടുത്ത പരാതിയിൽ നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഒന്നര വർഷം മുൻപാണു വനിതാ ഡോക്ടർ ആദ്യമായി കണ്ണൻ പട്ടാമ്പിക്കെതിരെ പരാതി നൽകിയത്. പിന്നീട് ഈയടുത്ത് വീണ്ടും പരാതിയുമായെത്തിയതോടെയാണു പോലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി മോശമായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതി.

അപവാദ പ്രചരണവും ഭീഷണിയും തുടരുന്നതായി കാണിച്ച് കഴിഞ്ഞയാഴ്ച പാലക്കാട് പട്ടാമ്പി പോലീസിലാണ് ഡോക്ടർ പരാതി നൽകിയത്. 2019 നവംബറിലാണ് കണ്ണനെതിരെ ഡോക്ടർ ആദ്യ പരാതി നൽകുന്നത്. ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കുകയും ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ വ്യക്തി ഒന്നരവർഷത്തിനിടെ സമാന രീതിയിൽ പലതവണയാണ് ആക്രമിച്ചത്. അന്ന് നടപടിയെടുത്തിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞേനെയെന്ന് ഡോക്ടർ പറയുന്നു.

രണ്ടാമത് പരാതി നൽകിയിട്ടും നവമാധ്യങ്ങളിലൂടെ തനിക്കെതിരെ അപവാദപ്രചാരണം തുടരുകയാണ്. നീതി കിട്ടുമെന്ന വിശ്വാസമാണ് ഇപ്പോഴുമുള്ളതെന്നും ഡോക്ടർ സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.

അതേസമയം, കണ്ണൻ ഒളിവിലെന്നാണ് പട്ടാമ്പി പോലീസ് പറയുന്നത്. ഒന്നരവർഷം മുൻപ് പരാതി നൽകിയെന്ന കാര്യത്തിൽ പരിശോധന നടത്തും. കഴിഞ്ഞയാഴ്ച നൽകിയ പരാതിയിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും പട്ടാമ്പി പോലീസ് അറിയിച്ചു.

Exit mobile version