ഉപരിപഠനവും തൊഴിലന്വേഷണവും മുടങ്ങരുത്; വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുകയാണ് വേണ്ടത്; കെഎസ്‌യു പ്രവർത്തകർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞതിനെ അപലപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്ത് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ പരീക്ഷ നടത്തുന്നതിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ കെഎസ്‌യു പ്രവർത്തകരുടെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെഎസ്‌യു പ്രവർത്തകർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ വിദ്യാർഥികളുടെ അദ്ധ്യയനവും പരീക്ഷകളും മുടങ്ങാതെ കൊണ്ടുപോകാൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളോടെ ആ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. വിദ്യാലയങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർവസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകളും പരിശ്രമങ്ങളും ഒപ്പം നടന്നു വരുന്നു. ഈ ഘട്ടത്തിൽ അത്തരമൊരു ഉദ്യമം വിജയകരമായി നടപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകുന്നതിനാണ് വിദ്യാർത്ഥി സംഘടനകൾ മുൻപിൽ ഉണ്ടാകേണ്ടത്. പകരം സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അതിനെ തകർക്കാൻ ശ്രമിക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്കിടെ കെ.എസ്.യു പ്രവർത്തകർ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണ്. വിദ്യാർഥികളുടെ ഉപരിപഠനവും തൊഴിലന്വേഷണവും മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങാതെ നോക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. ആ ലക്ഷ്യത്തിനായി ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. ഇത്തരം അക്രമങ്ങളിലൂടെ അത് തകർക്കാൻ ശ്രമിക്കരുത്.

Exit mobile version