കാനറാ ബാങ്കിൽ ബോംബ് വെച്ചെന്ന് ഭീഷണി; നെട്ടോട്ടമോടി പോലീസുകാർ; ഒടുവിൽ ലോക്ക്ഡൗൺ ലംഘനത്തിന് പിഴയിട്ടതിന് ബംഗാൾ സ്വദേശിയുടെ പ്രതികാരമെന്ന് തെളിഞ്ഞു

പൊന്നാനി: മലപ്പുറം ചമ്രവട്ടത്തെ കാനറാ ബാങ്കിൽ ബോംബ് വെച്ചെന്ന വ്യാജഭീഷണിയെ തുടർന്ന് പോലീസ് നെട്ടോട്ടമോടിയതെല്ലാം ബംഗാൾ സ്വദേശിയുടെ പ്രതികാരമെന്ന് അറിഞ്ഞതോടെ ആശ്വാസവും ഒപ്പം പ്രതിയെ പിടികൂടാൻ വീണ്ടും നെട്ടോട്ടവും. ലോക്ക്ഡൗൺ ലംഘനത്തിന് പിഴയിട്ടതിന് പക തീർക്കാനായാണ് ബംഗാൾ സ്വദേശിയായ തപാൽ മണ്ഡൽ വ്യാജ ഭീഷണി ഉയർത്തിയത്.

കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘനത്തിന് ഇയാൾക്കെതിരെ പോലീസും, ആരോഗ്യ വകുപ്പും പിഴ ചുമത്തിയിരുന്നു. അതിന്റെ ദേഷ്യത്തിൽ പോലീസിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയാണ് ബാങ്കിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ഇയാൾ സ്റ്റേഷനിൽ വിളിച്ച് പറഞ്ഞതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച്ച കാലത്ത് പതിനൊന്നര മണിയോടെയാണ് പൊന്നാനി പോലീസ് സ്റ്റേഷനിലേക്ക് ടെലിഫോണിലൂടെ ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ഉച്ചക്ക് രണ്ടിന് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കാനറാ ബാങ്കിൽ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം.

ഭീഷണി വന്നയുടനെ ഡോഗ് സ്‌കോഡും ബോംബ് സ്‌കോഡും സ്ഥലത്ത് എത്തി ബാങ്കിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് ഉറപ്പാക്കിയതോടെ പ്രതിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.

ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ സ്റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാൾ സ്വദേശിയായ തപാൽ മണ്ഡൽ എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. ഫോണിന്റെ ലോക്കേഷൻ കണ്ടെത്തുകയും ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനിൽ എത്തിക്കുകയും പ്രതിയുടെ പേരിൽ കേസ് എടുക്കുകയും ചെയ്തു.

Exit mobile version