അങ്ങാടിപ്പുറം: 18 കോടി രൂപയുടെ മരുന്നിന്റെ കാരുണ്യത്തിന് കാത്തുനില്‍ക്കാതെ കുഞ്ഞു ഇമ്രാന്‍ മുഹമ്മദ് ലോകത്തോട് വിടപറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടി വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.
ചികിത്സയ്ക്കായി ലോകംമുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെയാണ് ഇമ്രാന്റെ മടക്കം. ബാക്കിയുള്ള ഒന്നരകോടിക്കായി നാട്ടുകാരും മറ്റും ഓടിനടക്കവെയാണ് ഞെട്ടിച്ച് കുഞ്ഞിന്റെ വിയോഗം. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലായിരുന്നു വലമ്പൂര്‍ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനായ ആറുമാസം പ്രായമുള്ള ഇമ്രാന്‍.
പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനു വേണ്ടി മാതാപിതാക്കള്‍ ഓട്ടം തുടങ്ങി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. 18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം.എല്‍.എ. മഞ്ഞളാംകുഴി അലി ചെയര്‍മാനായി ഇമ്രാന്‍ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു.
ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവര്‍മാരുമടക്കം ലോക മലയാളികള്‍ കൈകോര്‍ത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ഈ വേളയില്‍ ഇമ്രാന്റെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.